ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയില്‍;കടമുറികളും വഴിപാട് നടത്തിപ്പും ലേലത്തിലെടുക്കാന്‍ ആളില്ല


ശബരിമല: ശബരിമലയിലെ കടമുറികളുടെയും വഴിപാടിനങ്ങളുടേയും മൂന്നാം ഘട്ടലേലം കഴിഞ്ഞിട്ടും ഒന്നുപോലും എടുക്കാന്‍ ആളെത്തിയില്ല. മൂന്നാംഘട്ട ലേലം പൂര്‍ത്തിയായപ്പോള്‍ നിലയ്ക്കല്‍, പമ്ബ എന്നിവിടങ്ങളിലെ കടമുറികള്‍ ചിലത് മാത്രമാണ് ലേലത്തില്‍ പോയത്. നാളികേരം എടുക്കുന്നതിനുള്ള അവകാശം, നിലയ്ക്കലിലെ പാര്‍ക്കിങ് എന്നിവ ഇതുവരെ ലേലം കൊണ്ടിട്ടില്ല. ശബരിമല സീസണ്‍ അടുക്കാറായതിനാലും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലും അടുത്ത ലേലത്തില്‍ തുകയുടെ 10 ശതമാനം കുറവുവരുത്താനാണ് ദേവസ്വം ബോര്‍ഡിന്റെ ആലോചന.


മൂന്നുപ്രാവശ്യം ലേലം പൂര്‍ത്തിയായപ്പോള്‍ 216 ഇനങ്ങളില്‍ 65 ഇനം മാത്രമാണ് ലേലം കൊണ്ടത്. അതും നിലയ്ക്കല്‍ പമ്ബ എന്നിവിടങ്ങളിലെ സിംഗിള്‍ ടെണ്ടറുകള്‍ മാത്രം. ശബരിമലയിലെ കടമുറികളുടെയും വഴിപാട് ഇനങ്ങളുടേയും മൂന്നാം ഘട്ടലേലവും വ്യാപാരികള്‍ ബഹിഷ്ക്കരിച്ചു.


ശബരിമലയിലേയും പമ്ബയിലെയും, നാളികേര വില്‍പന, വെടിവഴിപാട്, വലിയ ഹോട്ടലുകള്‍, നിലയ്ക്കല്‍ പാര്‍ക്കിങ് തുടങ്ങിയവ ലേലത്തില്‍ എടുക്കാന്‍ ആരും എത്തിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയോ, നേരിട്ടോ നടത്താനുള്ള ആലോചനയിലാണ് ബോര്‍ഡ്.



Sharing is Caring