തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി. അഡ്വക്കറ്റ് സുഭാഷ് എം. തീക്കാടൻ ആണ് വഞ്ചിയൂർ പൊലീസിന് പരാതി നൽകിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. പൊലീസിന് പരാതി കിട്ടിയിട്ടുണ്ട്. അത് അന്വേഷിക്കും. മറ്റ് കാര്യങ്ങളില്‍ അന്വേഷണം സാധാരണ നിലയില്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കൊമേഴ്സ് ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് വ്യാജമാണെന്ന് തെളിഞ്ഞത്. 2011 ൽ ബിരുദം നേടിയെന്നാണ് സ്വപ്നയുടെ സർട്ടിഫിക്കറ്റ്. ഇത് വ്യാജമെന്ന് സർവകലാശാല തന്നെ അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റും നിര്‍മിച്ചതായി പുറത്തുവന്നിരുന്നു. സർവകലാശാലയുടെ പേരിലുള്ള dbatechuni.org.in എന്ന സൈറ്റിൽ കയറി റജിസ്റ്റർ നമ്പർ നൽകി പരിശോധിച്ചാൽ സ്വപ്നയുടെ സർട്ടിഫിക്കറ്റുകൾ കാണാമായിരുന്നു. എന്നാല്‍ ഇത് യഥാർത്ഥ വെബ്സൈറ്റല്ല. dbatu.ac.in എന്നതാണ് ഡോ. ബാബാസാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ യഥാർഥ സൈറ്റ്. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലി സ്വന്തമാക്കുകയും കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക ചിഹ്നവും കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്‍റെ ഔദ്യോഗിക മേല്‍വിലാസവും അടയാളവും വിസിറ്റിങ് കാര്‍ഡില്‍ നിയമവിരുദ്ധമായി ഉപയോഗിച്ചിരുന്നു. ഇതെല്ലാം പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.