തിരുവനന്തപുരം:വോട്ടെണ്ണാൻ ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടെണ്ണലിനിടെ വോട്ടിംഗ് മെഷിനിലെ വോട്ടും വിവി പാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവി പാറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതിൽ ആശയക്കുഴപ്പത്തിന്‍റെ കാര്യം ഇല്ല. വിവിപാറ്റ് വിധി സ്ഥാനാർത്ഥികൾ കണക്കിലെടുത്തെ തീരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
140 അഡീഷണൽ റിട്ടേണിംഗ് ഓഫീസർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ദിവസം 7 വോട്ടിംഗ് മെഷീനുകളിലെ മോക് പോളിംഗ് ഡാറ്റ നീക്കാത്തത് വലിയ വിവാദം ആയിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം. വിവിപാറ്റുകൾ വരെ എണ്ണിത്തീർത്ത് വൈകിട്ട് 7 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകുമെന്ന് പ്രതീക്ഷയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തിടുക്കം വേണ്ടെന്നും കൃത്യതക്ക് പ്രാധാന്യം നൽകണമെന്നും റിട്ടേണിംഗ് ഓഫിസർമാർക്ക് പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്.