നിരക്ക് വര്‍ധന ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വകാര്യബസ് ഉടമകള്‍ വെള്ളിയാഴ്ച സൂചനാ പണിമുടക്ക് നടത്തും.
തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ യാതൊരുവിധ ഉറപ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരമെന്ന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി.
ഒരു വിഭാഗം പിന്‍മാറി
തൃശൂര്‍: വെള്ളിയാഴ്ച നടക്കുന്ന സ്വകാര്യ ബസ് പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി. ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് പരിഹാരം കാണാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് കോഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കേരളാ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, ബസ് ഓപറേറ്റേഴ്‌സ് ഫോറം, ബസ് വ്യവസായ സംരക്ഷണ സമിതി, ഇന്റര്‍ സ്‌റ്റേറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവരാണ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
പണിമുടക്കിനെത്തുടർന്ന് സ്കൂളുകളും കോളജുകളും പ്രവർത്തിക്കുമോയെന്നാണ് സോഷ്യല്‍മീഡിയയിലെ ചോദ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ മറ്റോ അവധിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഒരു വിഭാഗം പിന്മാറിയതിനാല്‍ ബസ് ഭാഗികമായി ഓടാനാണ് സാധ്യത.