കോട്ടയം പാറപ്പാടത്തെ വീട്ടമ്മ ഷീബയുടെ കൊലപാതകത്തിന് ശേഷം പ്രതി താമസിച്ച കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ നിന്ന് 28 പവന്‍ സ്വര്‍ണം കണ്ടെത്തി. സ്വർണം സൂക്ഷിച്ചത് മുറിയിലെ അലമാരയിൽ. കൊല്ലപ്പെട്ട ഷീബയുടെ 55 പവൻ സ്വർണമാണ് കാണാതായത്. പ്രതി താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ എറണാകുളം എടപ്പള്ളി കുന്നുംപുറത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.
കോട്ടയത്ത് നിന്ന് എറണാകുളത്തെത്തിയ പ്രതിക്ക് പാചകം അറിയാം എന്നതിനാല്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ ജോലി ലഭിച്ചു. അതേ ഹോട്ടലിലെ പാചകക്കാരന്‍ പെട്ടെന്ന് അവധിയിലായിരുന്നുവെന്നതും പ്രതി ബിലാലിന് മറ്റ് കാര്യങ്ങളൊന്നും അന്വേഷിക്കാതെ തന്നെ പെട്ടെന്ന് ജോലി ലഭിക്കാന്‍ കാരണമായി. അതുകൊണ്ടുതന്നെ ഇടപ്പള്ളി കുന്നുംപുറത്ത് ഒരു വീട്ടില്‍ താമസവും പെട്ടെന്ന് ശരിയായി. പ്രതിയുടെ കൂടെ ഇവിടെ വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയടക്കം താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതിയുടെ ഒളിവ് ജീവിതം.













