വിവാദ സ്വാമി സന്തോഷ് മാധവന്റെ പൊയ്യ ഗ്രാമപഞ്ചായത്തിലെ തരിശുനിലത്തിൽ ഇക്കുറി കൃഷിയിറക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. കൃഷിയിറക്കാതെ തരിശിട്ടു മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഭൂമാഫിയകളുടെ കൈപ്പിടിയിലുള്ള കൃഷിയിടങ്ങൾ തിരികെ പിടിക്കാനും ഇവിടെയെല്ലാം കൃഷി തിരികെ കൊണ്ടുവരാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
ഇതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേകം പദ്ധതികൾ തയാറാക്കാനും പരിപാടിയുണ്ട്. മാഫിയകൾ കയ്യടക്കിവച്ചിരിക്കുന്ന ഇത്തരം തരിശുഭൂമിയിൽ കൃഷിയിറക്കാൻ തയാറാകുന്നവർക്കുവേണ്ട എല്ലാ സഹായവും സർക്കാർ നൽകുമെന്നും ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന നെല്ല് സർക്കാർ സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു.
തരിശിടങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റുന്നതിലൂടെ കൃഷിയുടെ പ്രാധാന്യം വർധിപ്പിക്കുന്നതോടൊപ്പം ശുദ്ധജല സ്രോതസ്സുകൾ സംരക്ഷിച്ചു ശുദ്ധജലക്ഷാമം പരിഹരിക്കാനുള്ള നീക്കവുംകൂടിയാണു സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. സുനില്‍ കുമാര്‍ പറഞ്ഞു.