കൊച്ചി: സിരോധിത സംഘടനയായ ഇസ്മിക് സ്റ്റുഡന്റ് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) പ്രവര്‍ത്തകര്‍ വാഗമണില്‍ ആയുധ പരിശീലന ക്യാംപ് നടത്തിയ കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ 18 പ്രതികള്‍ക്കും ഏഴു വര്‍ഷം തടവ്. പ്രതികള്‍ 25,000 രൂപ വീതം പിഴയും ഒടുക്കണമെന്ന് കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ചു. പ്രതികളുടെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലയളവായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ 35 പേരെയാണ് എന്‍.ഐ.എ പ്രതിചേര്‍ത്തിരുന്നത്. ഇവരില്‍ 17 പേരെ കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു.
2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണിലെ തങ്ങള്‍പാറയില്‍ വെടിവയ്പും ബോംബ് നിര്‍മാണവും കുന്നിന്‍പ്രദേശങ്ങളില്‍ െബെക്ക് ഓടിക്കലും പരിശീലിച്ചെന്നാണു കേസ്. യു.എ.പി.എ. നിയമപ്രകാരമുള്ള നിരോധിത സംഘടനയില്‍ അംഗമായി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഭീകര സംഘടനയില്‍ അംഗമായി തുടര്‍ന്നു തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. സ്ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റവും തെളിഞ്ഞു. എന്നാല്‍ രാജ്യദ്രോഹം, രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍ എന്നിവയും ആയുധനിയമപ്രകാരമുള്ള കുറ്റവും തെളിയിക്കാനായില്ല.
അബ്ദുല്‍ സത്താര്‍, മുഹമ്മദ് ആസിഫ് എന്നിവരെ മാത്രമാണു കൊച്ചിയിലെ എന്‍.ഐ.എ. കോടതിയില്‍ വിചാരണയ്ക്കു നേരിട്ടു ഹാജരാക്കിയിത്. ശിക്ഷിക്കപ്പെട്ട മറ്റുള്ളവരില്‍ 11 പേര്‍ ഭോപ്പാല്‍ ജയിലിലും 21 പേര്‍ അഹമ്മദാബാദ് ജയിലിലും ഒരാള്‍ ബംഗളുരു ജയിലിലുമാണ്. 31-ാം പ്രതി മെഹബൂബ് മാലിക് ഇന്‍ഡോറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീടു ക്രൈംബ്രാഞ്ചിനു വിട്ടു. 2009 ഡിസംബര്‍ 24ന് എന്‍.ഐ.എ. ഏറ്റെടുത്തു. കേരളത്തില്‍ എന്‍.ഐ.എ. അന്വേഷിച്ചവയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നടത്തിയ ആദ്യ കേസാണ് ഇത്. വിട്ടയയ്ക്കപ്പെട്ടവരില്‍ 13-ാം പ്രതി മുഹമ്മദ് ആസിഫിനു മാത്രമേ ഇപ്പോള്‍ ജയില്‍ മോചനമാകൂ. മറ്റുള്ളവര്‍ക്കെതിരേ വേറേ കേസുകളുണ്ട്