ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ പുന്നമടക്കായോലരത്തെ റിസോര്‍ട്ടിലേക്കുള്ള റോഡ് സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ മുടക്കി ടാര്‍ ചെയ്തതില്‍ വ്യാപക ക്രമക്കേട്. ടെണ്ടര്‍ വിളിക്കാതെയാണ് രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ചുള്ള ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം നടത്തിയത്. ഗുണഭോക്തൃ കമ്മിറ്റിയുടെ കണ്‍വീനറാക്കിയതാവട്ടെ തോമസ് ചാണ്ടിയുടെ ജീവനക്കാരന്‍ തന്നെ.
നെഹ്‌റു ട്രോഫി വള്ളംകളി മുന്‍നിര്‍ത്തി വിഐപികളെയും അതിഥികളെയും പരിഗണിച്ചാണ് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡിന് പൊതു ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ചത്. ആലപ്പുഴ ചുങ്കം വലിയകുളം മുതല്‍ സീറോ ജെട്ടിവരെയുള്ള ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്ററാണ് ടാര്‍ ചെയ്തത്. റിസോര്‍ട്ടിലേക്ക് പോകാന്‍ കായലല്ലാതെ മറ്റ് വഴിയില്ലാത്തതിനാലാണ് തോമസ് ചാണ്ടി രണ്ട് എംപിമാരുടെ ഫണ്ട് സംഘടിപ്പിച്ച് പാടംനികത്തി റോഡുണ്ടാക്കിയത്. പി ജെ കുര്യനും കെ ഇ ഇസ്മായിലും നല്‍കിയ ഫണ്ടുപയോഗിച്ച് അഞ്ചുഭാഗങ്ങളാക്കി തിരിച്ചാണ് റോഡ് പണി നടത്തിയത്.
ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ഗേറ്റിന് മുന്നില്‍ ടാറിങ് അവസാനിപ്പിച്ച് 982 മീറ്റര്‍ നീളമുള്ള റോഡില്‍ 410 മീറ്റര്‍ മാത്രം വരുന്നഭാഗം വരെയാണ് ടാര്‍ ചെയ്തത്. അവിടെയുള്ള മിക്ക ബോര്‍ഡുകളും വായിക്കാന്‍ പറ്റാത്ത നിലയില്‍ വികൃതമാക്കിയിട്ടുണ്ട്. 250 ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന കായലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്തിന്റെ ദുരിതം പരിഗണിക്കാതെയാണ് തോമസ് ചാണ്ടി റിസോര്‍ട്ടിന് മുന്നിലൂടെയുള്ള റോഡിന് വേണ്ടി ഖജനാവിലെ പണമൊഴുക്കിയത്.
ഇങ്ങനെയൊരു റോഡ് വരുന്ന കാര്യം ആ സമയത്തെ വാര്‍ഡ് കൗണ്‍സിലര്‍ പോലുമറിഞ്ഞിട്ടില്ല. എംഎല്‍എ ജി സുധാകരന്റെ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ്് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ 2.5 ലക്ഷം രൂപ ഉപയോഗിച്ച് ലേക്ക് പാലസ് റിസോര്‍ട്ടിന്റെ മുന്നില്‍വരെ ടാര്‍ ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തി ടെണ്ടര്‍ ചെയ്യണം എന്നതിനാല്‍, അടങ്കല്‍ തുക അഞ്ച് ലക്ഷം ആക്കിയായിരുന്നു ടാറിങ് നടത്തിയത്. ഗുണഭോക്തൃകമ്മിറ്റിയാണ് ഈ പ്രവൃത്തികളെല്ലാം ചെയ്തത്. പക്ഷേ ഗുണഭോക്തൃയോഗം ചേര്‍ന്നില്ലെന്ന് അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ തന്നെ പറയുന്നു. അതേ പ്രദേശത്ത് താമസിക്കുന്ന ഈ റോഡിന്റെ ഗുണഭോക്താവാണ് യോഗത്തില്‍ കണ്‍വീനറാവേണ്ടത്. എന്നാല്‍, ഇവിടെ തോമസ്ചാണ്ടിയുടെ ജീവനക്കാരനായ ജിജിയെന്ന ആളാണ് കണ്‍വീനറായത്.













