വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥ:നടനും സംവിധായകനുമായ നാദിര്‍ഷ


വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്‍ഷയുടെ ആരോപണം. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്.


ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷ ആരോപണങ്ങള്‍ ഉന്നയിച്ചത്. സംഭവത്തില്‍ നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.


പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിര്‍ഷയുടെ ആരോപണം.ഇന്നലെയായിരുന്നു സംഭവം. പൂച്ചയെ ഗ്രൂം ചെയ്യുന്നതിനായി നാദിര്‍ഷയും മകളുമായിരുന്നു പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിയില്‍ എത്തിയത്.

ഇതേ ആശുപത്രിയില്‍ മുന്‍പ് പോയിട്ടുണ്ടെന്നും ഇത്തവണ പരിചയമില്ലാത്ത ചിലരെയാണ് കണ്ടതെന്നും നാദിര്‍ഷ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പരിചയമില്ലാത്തവർ അനസ്‌തേഷ്യ നല്‍കുന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇതിനേക്കാള്‍ വലുതിനെ തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് അനസ്‌തേഷ്യ ചെയ്യുന്നതിന് മുന്നോടിയായി അവര്‍ പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ടു.

പിന്നീട് കാണുന്നത് പൂച്ചയുടെ ജഡമായിരുന്നു. സഡേറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൂച്ച ചത്തു എന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇതിന് ശേഷം താന്‍ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ആ ഡോക്ടര്‍ പറഞ്ഞത്. മറ്റൊരു ലേഡി ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്‌തേഷ്യ നല്‍കിയതെന്നും പറഞ്ഞു.

എന്നാല്‍ അത് താന്‍ വിശ്വസിക്കുന്നില്ല. അനസ്‌തേഷ്യയാണോ കഴുത്തില്‍ കുരുക്കിട്ടതാണോ മരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും നാദിര്‍ഷ ആവശ്യപ്പെട്ടു.



Sharing is Caring