വല്ലാര്‍പാടം കണ്ടെയ്നര്‍ പാതയില്‍ ടോള്‍ പിരിവ്; അനുവദിക്കില്ലെന്ന് നാട്ടുകാര്‍

കൊച്ചി: കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവ് നീട്ടി വച്ചേക്കും. കണ്ടെയ്നര്‍ ലോറികളില്‍ നിന്ന് മാത്രം ടോള്‍ പിരിക്കുമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ അറിയിച്ചെങ്കിലും ഒരു വാഹനങ്ങള്‍ക്കും ടോള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. രാവിലെ എട്ടു മണിക്ക് തുടങ്ങേണ്ടിയിരുന്ന ടോള്‍ പിരിവ് പ്രതിഷേധം മൂലം തുടങ്ങാനായില്ല.

മുളവുകാട് ഭാഗത്തെ സര്‍വ്വീസ് റോഡിന്‍റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക അല്ലെങ്കില്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ രേഖാ മൂലം ഉറപ്പ് നല്‍കുക എന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. കണ്ടെയ്നര്‍ ലോറി പോലുള്ള വലിയ വാഹനങ്ങള്‍ക്കെങ്കിലും ടോള്‍ പിരിവ് അനുവദിക്കണമെന്ന് ദേശീയ പാത അതോറിറ്റി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വലിയ വാഹനങ്ങള്‍ക്ക് ടോള്‍ പിരിവ് ആരംഭിച്ചാല്‍ അത് ക്രമേണ ചെറു വാഹനങ്ങള്‍ക്കും ബാധകമാക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.

കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡു നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ ടോള്‍ പിരിവ് തുടങ്ങാന്‍ ദേശീയ പാത അതോറിറ്റി തീരമാനിച്ചിരുന്നു. ഇതിനായി ടോള്‍ പ്ലാസയും മറ്റും ക്രമീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് മാറ്റി വച്ചു. കഴിഞ്ഞ ജൂലൈയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ടോള്‍ പിരിവ് തുടങ്ങാന്‍ തീരുമാനിച്ചത്. കാര്‍, ജീപ്പ് ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ ഒരു ദിശയിലേക്ക് 45 രൂപയും ഇരുദിശകളിലേക്കുമായി 70 രൂപയുമാണ് ടോള്‍. ബസുകള്‍ക്ക് ഒരു ദിശയിലേക്ക് 160 രൂപയും ഇരു ദിശകളിലേക്കുമായി 240 രൂപയും.

കളമശ്ശേരി മുതല്‍ മുളവുകാട് വരെയുള്ള പതിനേഴ് കിലോമീറ്റര്‍ ദൂരത്തിനാണ് ഇത്രയും ഭീമമായ തുക ഈടാക്കുന്നത്. 909 കോടി രൂപ ചെലവഴിച്ചാണ് കണ്ടെയ്‌നര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിന്‍റെ 40ശതമാനമെങ്കിലും ടോള്‍പിരിവിലൂടെ കണ്ടെത്തുകയാണ് ദേശീയപാത അതോറിറ്റിയുടെ ലക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *