ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനം


ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനമെന്ന് സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ഉപസമിതിയുടെ റിപ്പോര്‍ട്ട്.


കുട്ടികളുടെ ഹാജര്‍ രേഖകളിലും പ്രിന്‍സിപ്പല്‍ കൈകടത്തി. പ്രിന്‍സിപ്പലിന് താത്പര്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. മെറിറ്റ് അട്ടിമറിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സിപ്പലിന്റെ മകന്‍ വിഷ്ണു നായര്‍ വിവാഹം കഴിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥിനിക്ക് 50 ശതമാനത്തില്‍ കുറവ് ഹാജര്‍ നിലയുണ്ടായിട്ടും 20ല്‍ 19മാര്‍ക്കും നല്‍കിയതിന് തെളിവൂണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവി മരുമകളെ കൂടാതെ ഇഷ്ടക്കാര്‍ക്കും വാരിക്കോരി മാര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്.


സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണലില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കി. അതേസമയം 75 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ തഴയുകയും ചെയ്തു. കോളേജിലെ വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരത്തക്ക രീതിയില്‍ ക്യാമറ വച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരുപാട് നിയമഞ്ജരെ ഇന്ത്യയ്ക്ക് സമ്മാനിച്ച ലോ അക്കാദമിയില്‍ ലഷ്മി നായരുടെ ദുര്‍ഭരണമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം റിപ്പോര്‍ട്ടിന്‍‌മേല്‍ ചര്‍ച്ച നടത്തും.



Sharing is Caring