ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ്: മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് നിരാശയോടെ മടക്കം


ദോഹ: ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് നിരാശയോടെ മടക്കം. 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന്‍ സെമി കാണാതെ മടങ്ങേണ്ടി വന്നപ്പോള്‍ പുരുഷ വിഭാഗം ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍ പാലും മുന്നേറാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.


1500 മീറ്ററില്‍ രണ്ടാമത്തെ ഹീറ്റ്‌സില്‍ മത്സരിച്ച ജിന്‍സണ്‍ പത്താം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. മൂന്ന് മിനിറ്റ് 39.86 സെക്കന്‍ഡിലാണ് ജിന്‍സണ്‍ ഫിനിഷിങ്ങ് ലൈന്‍ തൊട്ടത്. താരത്തിന്റെ മികച്ച പ്രകടനമായ 35.24 സെക്കന്‍ഡ് എന്ന സമയം പുറത്തെടുക്കാന്‍ ജിന്‍സണ് കഴിഞ്ഞില്ല.


1500 മീറ്ററില്‍ മൂന്നു ഹീറ്റ്‌സുകളാണ് നടന്നത്. ഒരോ ഹീറ്റ്‌സില്‍ നിന്നും മുന്നിലെത്തുന്ന ആറു താരങ്ങളാണ് സെമിയിലേക്ക് കടന്നത്. നോര്‍വേയുടെ ജേക്കബ് ഇന്‍ജ്ബ്രിഗ്‌സ്റ്റണ്‍ ആണ് മൂന്ന് മിനിറ്റ് 37.67 സെക്കന്‍ഡില്‍ ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത്.

പുരുഷ ഷോട്ട്പുട്ടില്‍ സീസണിലെ മികച്ച പ്രകടനം(20.43 മീറ്റര്‍) കാഴ്ചവെച്ചെങ്കിലും തേജീന്ദര്‍ പാലിനും നിരാശയോടെ മടങ്ങേണ്ടി വന്നു. ആദ്യത്തെ ശ്രമത്തിലാണ് മികച്ച ദൂരം പിന്നിട്ടത്. രണ്ടാമത്തെ ശ്രമം ഫൗളായി. മൂന്നാമത്തെ ശ്രമത്തില്‍ 19.55 മീറ്റര്‍ ദൂരം മാത്രമേ തേജീന്ദറിനു പിന്നിടാനായുള്ളു. 20.90 മീറ്ററായിരുന്നു യോഗ്യത മാര്‍ക്ക്. 21 മീറ്റര്‍ ദൂരം കണ്ടെത്തി ക്രോയേഷ്യയുടെ ഫിലിപ് മിഖാല്‍ജെവിക് ഫൈനലിലേക്ക് നേരിട്ട് കടന്നു.



Sharing is Caring