ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എല്ലാ വസ്തുതകളുടെയും യഥാര്‍ഥ വസ്തുത വെളിച്ചത്ത് കൊണ്ടുവരണമെന്നാണ് ഈ കത്തിലെ ആവശ്യമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ലൈഫ് മിഷൻ കേസിലെ അന്വേഷണം സംസ്ഥാന സർക്കാറിന്‍റെ അനുമതിയോടെയാണ് നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഫലപ്രദമായ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരം തന്നെയാണ്. ഈ കത്ത് മറ്റൊരു കേസിൽ ഡിവിഷൻബെഞ്ച് മുമ്പാകെ അഡ്വക്കറ്റ് ജനറൽ ഹാജരാക്കിയിട്ടുണ്ട്. സി.ബി.ഐക്ക് അന്വേഷണം നടത്താൻ എക്സിക്യൂട്ടീവ് ഉത്തരവിന്‍റെ ആവശ്യമില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുനിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഹരജിയിലാണ് വിശദീകരണം.

ലൈഫ് മിഷനില്‍ വിജിലന്‍സിന്‍റെ അന്വഷണം നിക്ഷപക്ഷമാകില്ല. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിലൂടെ അഴിമതി സമ്മതിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. അന്വേഷണ ഏജൻസിയെ മാറ്റാനോ അന്വേഷണരീതി നിർദേശിക്കാനോ കോടതി മേൽനോട്ടം വഹിക്കുന്ന അന്വേഷണം ആവശ്യപ്പെടാനോ പ്രതികള്‍ക്ക് കഴിയില്ല. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരോപണവിധേയമായ കേസിൽ കൂടുതൽ വിശ്വാസ്യതക്കായി സ്വതന്ത്ര ഏജൻസി അന്വേഷണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുള്ളതാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *