ലഡാക്കില്‍ നാലാംഘട്ട കമാന്‍ഡര്‍തല ചര്‍ച്ച നാളെ


ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയില്‍ നാലാത്തെ കമാന്‍ഡര്‍തല ചര്‍ച്ച നാളെ നടക്കും. ലഡാക്കിലെ ചുഷൂലിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തുക. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.


നിയന്ത്രണ രേഖയില്‍ നിന്നും രണ്ടാംഘട്ട സൈനിക പിന്മാറ്റം ചര്‍ച്ചയില്‍ പ്രധാന വിഷയമായേക്കും. സംഘര്‍ഷ മേഖലകളില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെയും ആയുധങ്ങളെയും പിന്‍വലിക്കുന്നതും നാളത്തെ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രധാന മേഖലകളായ പട്രോളിംഗ് പോയിന്റ് 10,11,12,12 എന്നിവിടങ്ങളില്‍ സൈന്യത്തിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന കാര്യവും ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ട് വയ്ക്കും.
ലഡാക്ക് അതിര്‍ത്തി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കെ ജൂണ്‍ ആറിനായിരുന്നു ആദ്യ കമാന്‍ഡര്‍ തല ചര്‍ച്ച. എന്നാല്‍ ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്‌വരയില്‍ വച്ച്‌ ചൈനീസ് സൈന്യം ചര്‍ച്ചയിലെ ധാരണകളെല്ലാം ലംഘിച്ചു. തുടര്‍ന്ന് ജൂണ്‍ 22ന് ചൈനയിലെ മോള്‍ഡോയില്‍ വച്ച്‌ രണ്ടാം ഘട്ട ചര്‍ച്ച നടത്തി. ഇതിന് ശേഷവും ചൈനയുടെ ഭാഗത്ത് നിന്നും ശുഭകരമായ പ്രതികരണം ഉണ്ടായില്ല. ജൂണ്‍ 29ന് മൂന്നാം ഘട്ട ചര്‍ച്ച നടത്തി. മൂന്നാം കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്ക് ശേഷം കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈന്യം പിന്മാറിയിരുന്നു.




Sharing is Caring