റയല്‍ മാഡ്രിഡിനെ ഞെട്ടിച്ച് ടോട്ടനം അപരാജിതരായി മാഞ്ചസ്റ്റര്‍ സിറ്റി നോക്കൗട്ടിലേക്ക്


യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്‌സപറാണ് സ്വന്തം തട്ടകത്തില്‍ റയലിനെ 3-1ന് വീഴ്ത്തിയത്. നേരത്തെ ആദ്യ പാദത്തിലെ എവേ പോരാട്ടത്തില്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ റയലിനെ സമനിലയില്‍ കുരുക്കാനും ടോട്ടനത്തിന് സാധിച്ചിരുന്നു. ജയത്തോടെ ടോട്ടനം നോക്കൗട്ട് ഘട്ടം ഏതാണ്ടുറപ്പാക്കി. കഴിഞ്ഞ ദിവസം സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ പുതുമുഖങ്ങളായ ജിറോണയോടും റയല്‍ പരാജയമേറ്റ് വാങ്ങിയിരുന്നു. പിന്നാലെയാണ് ചാംപ്യന്‍സ് ലീഗിലും നിലവിലെ ജേതാക്കള്‍ക്ക് കാലിടറി ഇരട്ട പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നത്.


മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-2ന് നാപേളിയേയും ലിവര്‍പൂള്‍ 3-0ത്തിന് മരിബൊറിനേയും പോര്‍ട്ടോ 3-1ന് ലെയ്പ്‌സിഗിനേയും സെവിയ്യ 2-1ന് സ്പാര്‍ടക് മോസ്‌കോയേയും ഷാക്തര്‍ ഡൊനെട്‌സ്‌ക് 3-1ന് ഫെയനൂര്‍ദിനേയും പരാജയപ്പെടുത്തി. ബൊറൂസിയ ഡോര്‍ട്മുണ്ട്- അപോയല്‍, ബെസിക്റ്റസ്- മൊണാക്കോ മത്സരങ്ങള്‍ 1-1ന് സമനില.


ഡെലെ അല്ലി നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് റയലിനെ ടോട്ടനം നിലംപരിശാക്കിയത്. മുന്‍നിര താരങ്ങള്‍ മുഴുവന്‍ രംഗത്തിറങ്ങിയിട്ടും റയലിനെ അട്ടിമറി തോല്‍വിയിലേക്ക് തള്ളിയിടാന്‍ ടോട്ടനത്തിന് സാധിച്ചു. കളിയുടെ 27, 56 മിനുട്ടുകളിലാണ് അല്ലി വല ചലിപ്പിച്ചത്. 65ാം മിനുട്ടില്‍ എറിക്‌സന്‍ മൂന്നാം ഗോളും വലയിലാക്കി. റയലിന്റെ ആശ്വാസ ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. 80ാം മിനുട്ടിലാണ് റയലിന് ഒരു ഗോള്‍ മടക്കാന്‍ സാധിച്ചത്.

സീസണില്‍ അപരാജിത മുന്നേറ്റം നടത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ കരുത്തരായ നാപോളിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി നോക്കൗട്ട് ഘട്ടമുറപ്പിച്ചു. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് സിറ്റി വിജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് നാല് ഗോളുകള്‍ സിറ്റി മടക്കിയത്. മൂന്നാം തോല്‍വി നേരിട്ട നാപോളിയുടെ ചാംപ്യന്‍സ് ലീഗ് മുന്നേറ്റം ഏതാണ്ട് അവസാനിച്ചു.
34ാം മിനുട്ടില്‍ ഒടാമെന്‍ഡി, 48ാം മിനുട്ടില്‍ സ്റ്റോണ്‍സ്, 69ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യെറോ, ഇഞ്ച്വറി ടൈമില്‍ റഹിം സ്റ്റെര്‍ലിങ് എന്നിവരാണ് സിറ്റിക്കായി വല ചലിപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പത്തില്‍ ഒന്‍പത് വിജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്ന സിറ്റി ചാംപ്യന്‍സ് ലീഗില്‍ നാലില്‍ നാലും വിജയിച്ചാണ് നോക്കൗട്ടിലേക്ക് കടക്കുന്നത്. സീസണില്‍ ഇരു ടൂര്‍ണമെന്റിലുമായി പതിഞ്ചില്‍ പതിനാലിലും അവര്‍ വിജയം സ്വന്തമാക്കി.
ആദ്യ പകുതി ഗോള്‍രഹിതമായ പോരാട്ടത്തില്‍ രണ്ടാം പകുതിയില്‍ നേടിയ മൂന്ന് ഗോളുകളുടെ പകിട്ടിലാണ് ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ മാരിബൊറിനെ തകര്‍ത്തത്.
49ാം മിനുട്ടില്‍ മുഹമ്മദ് സലാഹ്, 64ാം മിനുട്ടില്‍ എംറെ ചാന്‍, 90ാം മിനുട്ടില്‍ സ്റ്റുറിഡ്ജ് എന്നിവരാണ് ലിവര്‍പൂളിനായി വല കുലുക്കിയത്.



Sharing is Caring