രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി; ആദ്യ ലോഡ് പുനെയില്‍ നിന്ന് പുറപ്പെട്ടു

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി.ആദ്യ ലോഡ് പൂനെയില്‍ നിന്നും പുറപ്പെട്ടു. ഇന്നലെ സർക്കാർ കോവിഷീല്‍ഡിനായി പർച്ചേസ് ഓർഡർ നല്‍കിയിരുന്നു. വാക്സിന്‍ കുത്തിവെപ്പ് ശനിയാഴ്ച ആരംഭിക്കും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീല്‍ഡ് വാക്സിനാണ് ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. 11 മില്യണ്‍ വാക്സിന്‍ ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സർക്കാരിന് നല്‍കുക. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഉടന്‍ വ്യോമമാർഗം ഡൽഹി, കർണാൽ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ ഹബുകളിലേക്ക് വാക്സിന്‍ എത്തിക്കും. അവിടെ നിന്ന് ഓരോ സംസ്ഥാനങ്ങളിലേക്കും.

ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികള്‍, സേനാ വിഭാഗങ്ങള്‍ തുടങ്ങി പ്രഥമ പരിഗണനാ വിഭാഗത്തില്‍ വരുന്ന 3 കോടി പേർക്ക് ആദ്യം ലഭിക്കും. പ്രഥമ പരിഗണനാ വിഭാഗത്തില്‍ പെട്ടവർക്ക് വാക്സിന്‍ സൌജന്യമായി നല്‍കുമെന്നും ഈ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

50 വയസിന് മുകളിലുളളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും അടങ്ങിയ 27 കോടി പേർക്ക് രണ്ടാം ഘട്ടത്തിലാണ് വാക്സിന്‍ നല്‍കുക. ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന ഇല്ല. ദുഷ്പ്രചാരണങ്ങള്‍ക്ക് തടയിടണം എന്നും ശാസ്ത്ര രംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങള്‍ വിശ്വാസത്തില്‍ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *