ന്യൂഡൽഹി: കോവിഡ് സംഹാര താണ്ഡവമാടുന്ന രാജ്യ തലസ്ഥാനത്ത് ഓരോ മണിക്കൂറിലും ജീവൻ വെടിയുന്നത് 12 പേർ. ഡൽഹി രൂക്ഷമായ ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടയിലാണ് ആശങ്കയുണർത്തി മരണനിരക്ക് ഉയരുന്ന വാർത്തയും എത്തിയിരിക്കുന്നത്.
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ (ഏപ്രിൽ 19-24) വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 1,777 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. ഓരോ മണിക്കൂറും 12 പേർക്ക് ജീവൻ നഷ്ടപ്പെടുന്നതായാണ് സർക്കാർ പുറത്തുവിട്ട ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ (ഏപ്രിൽ 12- 17)കണക്കുകൾ പരിശോധിക്കുമ്പോൾ ഡൽഹിയിൽ 677 പേർ മരിച്ചു. ഓരോ മണിക്കൂറിലും അഞ്ച് മരണങ്ങൾ.
തിങ്കളാഴ്ച മാത്രം തലസ്ഥാനത്ത് 240 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതായത് ഒരു മണിക്കൂറിൽ മരിച്ചത് പത്തുപേർ. വ്യാഴാഴ്ച അത് പന്ത്രണ്ടിലെത്തി. വ്യാഴാഴ്ച 24 മണിക്കൂറിനിടയിൽ 277 പേർ മരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഡൽഹിയിലെ മരണ നിരക്ക് 300 ന് മുകളിലാണ്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. 357 പേർ ശനിയാഴ്ച മരിച്ചു.