രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം പിന്‍വലിക്കണം: വിവാദ പ്രസ്താവനയുമായി വീണ്ടും രാംദേവ്


അലിഘ‍ട്ട്: രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് യോ​ഗ ​ഗുരു ബാബാ രാം​ദേവ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവവരുടെ വോട്ടവകാശം, തൊഴില്‍, ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ എടുത്തു കളയണമെന്ന് രാംദേവ് പറഞ്ഞു.


ഹിന്ദു ആയാലും മുസ്ലിം ആയാലും ഈ നിബന്ധനകള്‍ ഇരുവര്‍ക്കും ബാധകമാണ്. എന്നാല്‍ മാത്രമേ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളുവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യം ഇതിനുമുമ്ബും രാംദേവ് ഉന്നയിച്ചിരുന്നു.


അത്തരക്കാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം നിഷേധിക്കാനും ആശുപത്രികള്‍ ചികിത്സ നിഷേധിക്കാനും സര്‍ക്കാര്‍ ജോലി നല്‍കാതിരിക്കാനും രാംദേവ് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ തന്നെ പോലെ അവിവാഹിതരായവര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചും രാംദേവ് രം​ഗത്തെത്തിയിരുന്നു. ഒരാള്‍ക്ക് 10 കുട്ടികള്‍ വരെയാകാമെന്ന് വേദങ്ങള്‍ പറയുന്നുണ്ട്. പക്ഷേ, ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ ഇനി അത് ചെയ്യുന്നത് ശരിയായ കാര്യമല്ല.

വിവാഹം വേണ്ടെന്ന് തീരുമാനിച്ച്‌ കഴിയുന്ന തന്നെ പോലെയുള്ളവര്‍ക്ക് പ്രത്യേക അംഗീകാരങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും രാംദേവ് പറഞ്ഞു. താനൊരിക്കലും കുടുംബമെന്ന മാറാപ്പുമായി നടക്കില്ല. ‍ഞാന്‍ വിവിധ ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കും. ആയിരത്തിലധികം ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ച്‌ 2050ഓടെ ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തയായി ഇന്ത്യയെ മാറ്റുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.



Sharing is Caring