യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരിൽ 5 പേർക്ക് കൂടി അതിവേഗ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 25 ആയി. എൻ.ഐ.വി പൂനെയിൽ നടന്ന വിദഗ്ധ പരിശോധനയിൽ നാലും, ഐ.ജി.ഐ.ബി ഡൽഹിയിൽ ഒന്നും വീതം അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൊൽക്കൊത്ത, മീററ്റ്, നോയിഡ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവരാണ് രോഗബാധിതർ.
കഴിഞ്ഞ 2 ദിവസങ്ങളിലായി 20 പേർക്ക് അതിവേഗ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിവേഗ കോവിഡ് ബാധ തുടരുന്നതിനാൽ പുതുവത്സരത്തിൽ കോവിഡ് നിദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ നിർദേശം നൽകി.
മഹാരാഷ്ട്ര, ബംഗലൂരു, ഡൽഹി തുടങിയ ഇടങ്ങളിൽ രാത്രി 11 മണി മുതൽ 6 മണിവരെ നൈറ്റ് കർഫ്യു ഏർപ്പെടുത്തി. ഡൽഹിയിൽ വൈകീട്ട് പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ബംഗലൂരുവിൽ ഉച്ചക്ക് ശേഷം കൂട്ടായ്മകൾ വിലക്കിയിട്ടുണ്ട്. മുംബൈയിൽ വീടുകളിലെ ചെറിയ കൂട്ടായ്മകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
വാക്സിൻ വിതരണം ഉടൻ സാധ്യമാകുമെന്നും 2021ൽ തദ്ദേശീയ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്കോട്ട് എയിംസിന്റെ തറക്കല്ലിടൽ ചടങ്ങിൽ പറഞ്ഞു. ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 21,821 കേസുകളും 299 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 2.57 ലക്ഷം പേരാണ് ചികിത്സയിൽ ഉള്ളത്. 96.04 % ആണ് രോഗമുക്തി നിരക്ക്.