യുഡിഎഫ് യോഗവും സമരവും വീണ്ടും മാറ്റി

കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെയും പാര്‍ടിയെയും അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെയും മറ്റ് യുഡിഎഫ് നേതാക്കളുടെയും എല്ലാ തന്ത്രങ്ങളും പൊളിഞ്ഞു. മാണിയും പാര്‍ടിയും വീണ്ടും ബഹിഷ്കരിക്കുമെന്ന് ഉറപ്പായതോടെ ആഗസ്ത് നാലിന് ചേരാന്‍ നിശ്ചയിച്ച യുഡിഎഫ് യോഗവും മാറ്റി. അന്ന് സെക്രട്ടറിയറ്റിന് മുന്നില്‍ നടത്താനിരുന്ന എംഎല്‍എമാരുടെ സമരവും ഉപേക്ഷിച്ചു. തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം മാണി ബഹിഷ്കരിച്ചിരുന്നു. തുടര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും മാണിയോട് ടെലിഫോണില്‍ സംസാരിച്ച ശേഷമാണ് ആഗസ്ത് നാലിന് കക്ഷി നേതാക്കളുടെ യോഗം ചേരാന്‍ നിശ്ചയിച്ചത്.

എന്നാല്‍, നാലിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചൊവ്വാഴ്ച കാലത്ത് മാധ്യമങ്ങളോട് കെ എം മാണി പറഞ്ഞു. തനിക്ക് സൌകര്യമുണ്ടെങ്കില്‍ പങ്കെടുക്കുമെന്നായിരുന്നു മാണിയുടെ പ്രതികരണം. അസൌകര്യം നിമിത്തമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിന് പോകാത്തത്. യോഗം 10ലേക്ക് മാറ്റിയതായി മുന്നണി കണ്‍വീനര്‍ അറിയിച്ചിട്ടുണ്ട്. ആഗസ്ത് ആറിനും ഏഴിനും പാര്‍ടിയുടെ സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നില്‍ നടക്കും. അതിനുശേഷമേ മറ്റ് കാര്യങ്ങള്‍ പറയാനാകൂവെന്നും മാണി പ്രഖ്യാപിച്ചു. ഇതോടെ വെട്ടിലായ യുഡിഎഫ് നേതൃത്വം കൂടിയാലോചന നടത്തിയശേഷം യോഗവും സമരവും മാറ്റുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *