നെടുങ്ങോലത്ത് മകളുമൊത്ത് വിഷം കഴിച്ച് ആത്മഹത്യയക്ക് ശ്രമിച്ച ദമ്പതികളിൽ ഗൃഹനാഥൻ മരിച്ചു. ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ. നെടുങ്ങോലം വട്ടവിളവീട്ടിൽ ബാലചന്ദ്രൻ(53)ആണ് മരിച്ചത്. ഭാര്യ സുനിത(45), മകൾ അഞ്ചുചന്ദ്രൻ(18) എന്നിവരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ തൊഴിലെടുത്തിരുന്ന പരവൂരിലെ ഒരു മൊത്ത വ്യാപാര കടയിൽ നിന്നും മൂന്ന് പേരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരുന്നു. ഇന്നലെ രാവിലെ വീട്ടുകാർ വീടിനു പുറത്ത് കാണാഞ്ഞ് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് വീടിനുളളിൽ വിഷം ഉളളിൽച്ചെന്ന് അവശരായ നിലയിൽ കിടക്കമുറിയിൽ മൂവരെയും കണ്ടെത്തിയത്.

ഇവർക്ക് അരികിലായി എലി വിഷവും പുഡിൻ കേക്കും ഒഴിഞ്ഞ ഐസ്ക്രീം പാത്രവും ഉണ്ടായിരുന്നു. ഉടൻ തന്നെ ഇവരെ പാരിപ്പളളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ബാലചന്ദ്രന്റെ ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നൽകിയ ശേഷം സുനിതയെയും അഞ്ചുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുനിതയെ വെന്റിലേറ്ററിലേക്ക് മാറ്റി. അഞ്ചു അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.













