മ്യാന്മറില്‍ സംഘര്‍ഷം തുടരുന്നു; അഭയം തേടി റോഹിങ്ക്യകള്‍


ഒരിടവേളക്ക് ശേഷം മ്യാന്‍മറിലെ റോഹിങ്ക്യകളുടെ അവസ്ഥ വീണ്ടും വഷളാവുന്നു. ഇതേ തുടര്‍ന്ന് റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ പലായനം നടത്തുകയാണ്. അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കാണ് റോഹിങ്ക്യകളുടെ പലായനം.


സുരക്ഷാ സേനയും റോഹിങ്ക്യന്‍ വിമത പോരാളികളും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.


സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യക്ഷ പോരാട്ടം നടത്താന്‍ വിമത പോരാളികള്‍ തീരുമാനിച്ചതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതിസന്ധിയിലായത്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതില്‍ 12 പേര്‍ സുരക്ഷാ സൈനികരാണ്.

അരാക്കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി എന്ന സംഘടനയാണ് ആക്രമണം നടത്തുന്നത്. ഈ സംഘടനയെ മ്യാന്‍മര്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് പതിനായിരങ്ങളാണ് മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നത്. പലായനം ചെയ്യുന്ന സിവിലിയന്മാര്‍ക്ക് നേരെ മ്യാന്‍മര്‍ പട്ടാളം വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ്. അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മ്യാന്‍മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ റഖൈനിലാണ് ഏറ്റവുമധികം സംഘര്‍ഷം നടക്കുന്നത്.



Sharing is Caring