മോദിക്ക് ബിരുദമില്ലെന്നു തെളിയിക്കുന്ന രേഖകളുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. 1978ല്‍ നരേന്ദ്ര ദാമോദര്‍ എന്ന പേരിലുള്ള ഒരു വ്യക്തി ബിരുദം കരസ്ഥമാക്കിയിട്ടില്ലെന്നു തെളിയിക്കുന്ന രേഖകളുമായാണ് എഎപി രംഗത്തെത്തിയിരിക്കുന്നത്.
അതിനാൽ 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി.എ പാസായതായി പറയുന്നത് വ്യാജമാണെന്നും എ.എ.പി ആരോപിച്ചു. മോദി ബിരുദം കരസ്ഥമാക്കിയെന്ന് പറയുന്ന ദിവസം നരേന്ദ്ര മഹാവീർ മോദി എന്ന രാജസ്ഥാൻ സ്വദേശി ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ടെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്തിയെന്നും എ.എ.പി നേതാവ് അശുതോഷ് പറഞ്ഞു. 1975-1978 ൽ ഇദ്ദേഹം ഡൽഹി സർവകലാശാലയിൽ പഠിച്ചിരുന്നുവെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി അദ്ദേഹത്തിന്‍റെ സീനയറായി പഠിച്ചതാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ സ്കൂൾ സർട്ടിഫിക്കറ്റുകൾ പ്രകാരം പ്രധാനമന്ത്രിയുടെ വിലാസം ഗുജറാത്തിലെ വേദ്നഗറാണ്. മഹാവിർ മോദിയുടേത് രാജസ്ഥാനിലെ അൽവാണെന്നും എ.എ.പി വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ മോദിയുടെ ബി.എ ബിരുദം സംബന്ധിച്ച വിശദ വിവരം വെബ്സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാത്തതിനാല്‍ മോദിയുടെ ബിരുദം വ്യാജമാണെന്നും അത് വെറും കെട്ടിച്ചമച്ച കഥയാണെന്നും എഎപി നേതാവ് അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചു.