കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സി.എ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസിന്റെ അവസാനവട്ട ശ്രമം. കലൂർ പള്ളിക്ക് മുന്നിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രക്കാരെകുറിച്ച് അന്വേഷണം ഊജിതമാക്കി. പൾസർ ബൈക്കിലെത്തിയ രണ്ട് യുവാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഇവർക്ക് മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന.
ഇക്കഴിഞ്ഞ മാർച്ച് ആറിനാണ് കൊച്ചി കായലിൽ മരിച്ച നിലയിൽ മിഷേലിനെ കണ്ടെത്തിയത്. മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും ഇതുവരെ അതിനുള്ള തെളിവുകളൊന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. മിഷേലിനെ കാണാതാകുന്നതിന് തലേദിവസം കലൂർ പള്ളിക്ക് മുന്നിൽ ബൈക്കിലെത്തിയ യുവാക്കളെയാണ് അന്വേഷണ സംഘം ഇപ്പോൾ തിരയുന്നത്.
മിഷേൽ പള്ളിയിൽ നിന്ന് ഇറങ്ങുന്നതിന് തൊട്ട്മുമ്പ് പള്ളിക്ക് മുന്നിലുള്ള റോഡിൽ യുവാക്കൾ എത്തുകയും മിഷേൽ പള്ളിയിൽ നിന്ന് പുറത്തിറങ്ങി റോഡിലേക്ക് കടന്നതോടെ ഇവർ തിരിച്ചുപോകുകയും ചെയ്യുന്ന സി.സി.ടി.വി ദൃശ്യം ക്രൈം ബ്രാഞ്ചിന് ലഭിച്ചെങ്കിലും ഇതിന് വ്യക്‌തത ഇല്ലാത്തതിനാലാണ് പോലീസ് മാദ്ധ്യമങ്ങളുടെയും നാട്ടുകാരുടെയും സഹായം തേടുന്നത്. ദൃശ്യങ്ങളിലുള്ള യുവാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ക്രൈബ്രാഞ്ചിനെ അറിയിക്കണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. എന്നാൽ യുവാക്കൾക്ക് കേസുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.