മാലദ്വീപിലെ സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ


മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനേയും മറ്റു രാഷ്ട്രീയ നേതാക്കളേയും അറസ്റ്റു ചെയ്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് അബ്ദുള്ള യമീന്റെ നടപടിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിലൂടെ ആശങ്ക അറിയിച്ചത്.


അതേ സമയം മാലദ്വീപില്‍ ഇന്ത്യ നേരിട്ട് ഇടപെടുമെന്ന സുചനകള്‍ പ്രസ്താവനയിലില്ല. നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയുടെ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാരും സുപ്രീംകോടതിയും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാലദ്വീപില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുള്ളത്.



Sharing is Caring