കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര വീണ്ടും അടച്ചിടലിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ലോക്ഡൗൺ സംബന്ധിച്ച തീരുമാനം ബുധനാഴ്ചക്ക് ശേഷം കൈകൊള്ളുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ കാര്യങ്ങൾ കൈകൊള്ളുന്നതിനും ലോക്ഡൗൺ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുമായി സംഘടിപ്പിച്ച കോവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്‍റെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ ലോക്ഡൗൺ ആവശ്യമാണെന്നാണ് ടാസ്‌ക് ഫോഴ്‌സിന്‍റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.
ലോക്ഡൗൺ കാലാവധിയും ഇതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തിക തകർച്ചയും എങ്ങനെ കൈകാര്യം ചെയ്യാമെന്നും യോഗത്തിൽ ചർച്ചയായി. ധനകാര്യ വകുപ്പുമായും മറ്റ് വകുപ്പുകളുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തുന്നുണ്ട്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ ലോക്ഡൗണിലേക്ക് നീങ്ങുകയാണെന്ന് താക്കറെ ശനിയാഴ്ച സൂചന നൽകിയിരുന്നു. കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നിലനിൽക്കുന്നുണ്ട്.