മഴ ശക്തമായതോടെ സംസ്ഥാനത്ത് മഴക്കാലരോഗങ്ങളും പെരുകുന്നു. ഈ മാസം സംസ്ഥാനമൊട്ടാകെ 36,433 പേരാണ് പനിക്ക് ചികിത്സ തേടിയത്. തിങ്കളാഴ്ചമാത്രം വിവിധ ജില്ലകളിലായി 2365 പനിബാധിതര്‍ ഒപിയില്‍ ചികിത്സ തേടി. 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം ഇതുവരെ 112 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിങ്കളാഴ്ചമാത്രം 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ കൊല്ലത്താണ്, എട്ട്. എറണാകുളത്ത് നാലും തൃശൂര്‍ മൂന്നും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് തിങ്കളാഴ്ച രോഗം പിടിപെട്ടത്. 61 പേര് സമാന ലക്ഷണങ്ങളോടെ ചികിത്സ തേടി. ഈ മാസം ഇതുവരെ 717 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. രോഗം സംശയിച്ച ഒരാള്‍ മരിക്കുകയും ചെയ്തു. ഈവര്‍ഷം ഇതുവരെ 950 പേര്‍ക്കാണ് രോഗം ബാധിച്ചത്.

തിങ്കളാഴ്ച ആറുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം എലിപ്പനി ബാധിച്ചവരുടെ എണ്ണം 47 ആയി. സമാന ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആറുപേര്‍ മരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുടങ്ങിക്കിടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചു. വീടും പരിസരവും വൃത്തിയാക്കാനും വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും പൊതുജനങ്ങളും ശ്രദ്ധിക്കണം. പ്രായാധിക്യമുള്ളവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.













