മലയൊന്നാകെ ഇടിഞ്ഞ് ദേശീയപാതയിലേക്ക്; എംപിയും കൂട്ടരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


ഡെറാഢൂണ്‍: ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ എംപിയും കൂട്ടരും മണ്ണിടിച്ചിലില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തരാഖണ്ഡിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ഗഢ് വാള്‍ എംപിയും ബിജെപി നേതാവുമായ അനില്‍ ബലൂനിയും കൂട്ടരും അത്ഭുതകരമായി രക്ഷപ്പെട്ടത്. ദേവപ്രയാഗിനടുത്ത് ബദരീനാഥ് ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് കൂറ്റന്‍ മതിലൊന്നാകെ ഇടിഞ്ഞുവീണത്.


മിന്നല്‍പ്രളയത്തെ തുടര്‍ന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടായ ചമോലി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഋഷികേശിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ മണ്ണിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ട എംപി വാഹനം നിര്‍ത്തി പുറത്തിറങ്ങി. മറ്റുള്ളവരോട് ഇറങ്ങാന്‍ ആവശ്യപ്പെടുന്നതിനിടെ, നിമിഷങ്ങള്‍ക്കകം മലയുടെ ഒരു വലിയ ഭാഗം ഇടിഞ്ഞുവീഴുകായായിരുന്നു. ഇതോടെ പരിഭ്രാന്തരായ എംപിയും കൂട്ടരും പിന്തിരിഞ്ഞോടുകയായിരുന്നു.


ദേശീയപാതയിലേക്ക് മലയിടിഞ്ഞുവീഴുന്ന വീഡിയോ എംപി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘ഈ വര്‍ഷം ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. ഇന്നലെ വൈകുന്നേരം ഉണ്ടായ മണ്ണിടിച്ചിലിന്റെ ഭീകരമായ ഒരു ദൃശ്യം ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്. ഈ ദൃശ്യം ഉത്തരാഖണ്ഡ് ഇപ്പോള്‍ നേരിടുന്ന കനത്ത പ്രകൃതി ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.’

‘എല്ലാവരുടെയും സുരക്ഷിത്വത്തിനും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി ഞാന്‍ ബാബ കേദാര്‍നാഥിനോട് പ്രാര്‍ത്ഥിക്കുന്നു. ഈ ദുരന്തസമയത്ത്, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ റോഡുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും, എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘത്തിന്റെയും തൊഴിലാളികളുടെയും അര്‍പ്പണബോധത്തെ അഭിനന്ദിക്കുന്നു,’ എംപി കൂട്ടിച്ചേര്‍ത്തു.



Sharing is Caring