ഹൈദരാബാദ്: കാലിഫോര്‍ണിയയില്‍ മുറിയില്‍ തന്നോടൊപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യന്‍ ടെക്കിയെ അമേരിക്കന്‍ പൊലീസ് വെടിവെച്ചു കൊന്നു. തെലങ്കാന മഹാബൂബ്‌നഗര്‍ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീന്‍ (30) ആണ് മരിച്ചത്. അതിനിടെ വംശീയ വിവേചനം ആരോപിച്ച് മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ മൂന്നിനാണ് സംഭവം. സാന്താ ക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പം താമസിക്കുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവെച്ചെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. നാലു തവണയാണ് പൊലീസ് നിസാമുദ്ദീനെ വെടിവെച്ചത്.

പ്രതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും പൊലീസ് അറിയിച്ചു.
കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീന്‍ കലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വംശീയപരമായ ഉപദ്രവങ്ങള്‍, ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചുവിടല്‍ എന്നിവയെക്കുറിച്ച് നിസാമുദ്ദീന്‍ പരാതിപ്പെട്ടിരുന്നതായും കുടുംബം പറഞ്ഞു. വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് സഹായത്തിനായി പൊലീസിനെ വിളിച്ചത് നിസാമുദ്ദീനാണെന്നും കുടുംബം പറയുന്നു. ഫ്‌ലോറിഡയിലെ ഒരു കോളജില്‍ നിന്നാണ് നിസാമുദ്ദീന്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയത്.













