മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് പ്രതിഭാശാലിയായ കലാകാരനെ; സച്ചിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി

സംവിധായകൻ സച്ചിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സച്ചി പ്രതിഭാശാലിയായ കലാകാരൻ ആയിരുന്നുവെന്ന് മുഖ്യമന്ത്രി തന്റെ കുറിപ്പിൽ പറഞ്ഞു. നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സച്ചിയുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുറിപ്പ് വായിക്കാം,

‘സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’
രാത്രി 10 മണിയോടെയായിരുന്നു തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ സച്ചിയുടെ അന്ത്യം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സർജറികൾ വേണ്ടി വന്നിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടർന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു.

സച്ചിക്ക് ബ്രെയിൻ ഹൈപ്പോക്സിയ ആണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തലച്ചോറിന് ആവശ്യമായ ഓക്സിജൻ ലഭിക്കാത്ത സമയത്താണ് ബ്രെയിൻ ഹൈപ്പോക്സിയ ഉണ്ടാവുന്നത്. ഹൃദയ സ്തംഭനം ബ്രെയിൻ ഇഞ്ചുറി, സ്ട്രോക്ക്, കാർബൺ മോണോക്സൈഡ് വിഷം എന്നിവയാണ് ബ്രെയിൻ ഹൈപ്പോക്സിയയുടെ മറ്റ് കാരണങ്ങൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *