മലയാള മനോരമ മുന്‍ ഡയറക്ടര്‍ കെ.എം. ഫിലിപ്പ് അന്തരിച്ചു


ആഗോള വൈഎംസിഎ പ്രസ്ഥാനത്തിന്റെ ഏഷ്യയില്‍നിന്നുള്ള ആദ്യ സാരഥിയും മുംബൈ വൈഎംസിഎയുടെ മുന്‍ പ്രസിഡന്റും മലയാള മനോരമയുടെ മുന്‍ ഡയറക്ടറുമായ പദ്മശ്രീ കെ.എം.ഫിലിപ്പ് (പീലിക്കുട്ടി – 104 ) അന്തരിച്ചു. ചെന്നൈ കോളജ് ലെയിനിലെ ഫ്ലാറ്റ് നാല് എയിലെ വസതിയില്‍ വെള്ളിയാഴ്ച 10.30ന് നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം സംസ്കാരം 11.30ന് കില്‍പോക് സെമിത്തേരിയില്‍.


മലയാള മനോരമ പത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാപ്പിള – സാറാ ദമ്ബതികളുടെ ആറാമത്തെ പുത്രനായി 1912 മേയ് രണ്ടിനു കോട്ടയത്താണ് കെ.എം.ഫിലിപ്പിന്റെ ജനനം.


ലോക വൈഎംസിഎയുടെ പ്രസിഡന്റായി 1974ല്‍ തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനായിരുന്നു.

മലയാള മനോരമ ഡയറക്ടര്‍, മനോരമയുടെ സബ്സിഡിയറി കമ്ബനിയായ കൊമേഴ്സ്യല്‍ ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് (മുംബൈ) ചെയര്‍മാന്‍, നൂറാം വയസുവരെ എംആര്‍എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, എംഎം റബര്‍ കമ്ബനി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. ഓള്‍ ഇന്ത്യ റബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായ കെ.എം. ഫിലിപ്പ് ഒഇഎന്‍ കണക്ടേഴ്സ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുബൈ ദാദര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ബ്രിട്ടീഷ് സര്‍ക്കാരില്‍ ഡിഎംഒ ആയിരുന്ന മുളന്തുരുത്തി മൂക്കഞ്ചേരില്‍ പരേതനായ ഡോ. എം.പി.പീറ്ററിന്റെ മകള്‍ പരേതയായ ചിന്നമ്മയാണ് ഭാര്യ. മക്കള്‍: മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍ എംഎം റബര്‍ കമ്ബനി ചെന്നൈ), ഡോ. പീറ്റര്‍ ഫിലിപ്പ്, ( മലയാള മനോരമ ഡയറക്ടര്‍, മുംബൈയിലെ ഇന്ത്യ കോഫി ആന്‍ഡ് ടീ ഡിസ്ട്രിബ്യൂട്ടിങ് കമ്ബനി മാനേജിങ് ഡയറക്ടര്‍). മരുമക്കള്‍: അന്നമ്മ (പുത്തന്‍വീട്ടില്‍), മീറ (കുളങ്ങര).



Sharing is Caring