മലമ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു


മലമ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റി. പത്രികയിൽ തെറ്റെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് പത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റിയത്. പ്രഭാകരൻ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയതിലാണ് ബിജെപിക്ക് പരാതിയുള്ളത്. പത്രികയിൽ കൂടുതൽ പരിശോധന നടത്തുകയാണ്.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകളും മാറ്റിവെച്ചിട്ടുണ്ട്.


പറവൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററുടെ പരാതിയിലാണ് സതീശന്റെ പത്രിക മാറ്റിവെച്ചത്. ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, തുക എത്ര എന്ന് പറഞ്ഞിട്ടില്ല തുടങ്ങിയ പരാതികളാണ് ഉന്നയിച്ചിരിക്കുന്നത്. അഭിഭാഷകൻ ആണെന്ന് പറഞ്ഞെങ്കിലും വരുമാനത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും പരാതിയിൽ പറയുന്നു. സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്താണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതില്‍ എതിര്‍പ്പുമായി ടൈസണ്‍ മാസ്റ്റര്‍ രംഗത്തെത്തിയത്.




Sharing is Caring