തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെമദ്യനയതതിൽ നിർണായക നീക്കവുമായി ക്രൈസ്തവ സഭകൾ. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്ന മുന്നണിക്കേ വോട്ട് നൽകൂ എന്നാണ് പുതിയ തീരുമാനം. കോട്ടയത്ത് ചേർന്ന ക്രൈസ്തവ മതമേലധ്യക്ഷൻമാരുടെ സംഗമത്തിലാണ് തീരുമാനം. മദ്യനയത്തിലും മത്സ്യ നയത്തിലും സർക്കാർ വെള്ളം ചേർത്തുവെന്ന വിമർശനവും സഭാ നേതൃത്വം ഉന്നയിച്ചു.
അഖില കേരള ഐക്യ ക്രൈസ്തവ മദ്യവർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിലാണ് ക്രൈസ്തവ സഭാ നേതൃത്വങ്ങൾ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ആദ്യം സംബന്ധിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് സർക്കാറിനെ സഭാനേതൃത്വം വിമർശിച്ചത്. മദ്യനയത്തിലും മത്സ്യ നയത്തിലും സർക്കാർ വെള്ളം ചേർത്തെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് കുറ്റപ്പെടുത്തി.
സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സഭകളുടെ സംയുക്ത സമിതി ഈ തിരഞ്ഞെടുപ്പിൽ പിന്തുണ യു.ഡി.എഫിന് ആയിരിക്കുമെന്ന സൂചനയും നൽകി. ഖജനാവിലേക്ക് പണം വരുന്നു എന്ന കാരണത്താൽ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെ ചെറുക്കുമെന്ന് പാലാ രൂപത സഹായ മെത്രാൻ ജേക്കബ് മുരിക്കൻ വ്യക്തമാക്കി. വികലമായ മദ്യനയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ക്നാനായ ഭദ്രാസന മെത്രാപ്പൊലീത്ത കുരിയാക്കോസ് മാർ സേവേറിയോസ് ആവശ്യപ്പെട്ടു.