മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു


മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പിഡബ്ല്യുഡി മന്ത്രി ഗോവിന്ദാസ് കോന്തൗജത്തിന്റെ വീട് തകര്‍ത്തു. ബിഷ്ണുപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വീടിന് നേര്‍ക്കാണ് ആക്രമം ഉണ്ടായത്.


മറ്റൊരു സമുദായത്തില്‍പ്പെട്ട തീവ്രവാദികളില്‍ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം മന്ത്രിയുടെ വീടിന് നേര്‍ക്ക് തിരിഞ്ഞത്.


അക്രമ സമയത്ത് മന്ത്രിയും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നില്ല.സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗേറ്റിന്റെ ഒരു ഭാഗം, ജനലുകള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ അനുവദിച്ച കര്‍ഫ്യൂ ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി.

ക്രമസമാധാന നില ഉറപ്പ് വരുത്താന്‍ കൂടുതല്‍ സേനയെ മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ആണ് മണിപ്പൂരില്‍ മെയ്‌തെയ് – കുകി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നത്. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്രാങ് മേഖലയിലാണ് സംഘര്‍ഷം ആരംഭിച്ചത്.



Sharing is Caring