മംഗളൂരു ക്വാറന്റീൻ സെന്ററിൽ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു. സ്ത്രീകളെ പത്ത് മണിയോടെയും പുരുഷന്മാരെ പുലർച്ചെയോടെയുമാണ് വിട്ടയച്ചത്.
കേരളത്തിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ വിദ്യാർഥിനികളടക്കമുള്ള അറുപതോളം മലയാളികൾ ക്വാറന്റീൻ സെന്ററിൽ കുടുങ്ങുന്നത് ഇന്നലെയാണ്. മംഗളൂരു സെൻട്രൽ റയിൽവേ സ്റ്റേഷനിൽനിന്ന് സ്രവമെടുത്തശേഷം പരിശോധനാഫലം വരുന്നതുവരെ ടൗൺ ഹാളിൽ തുടരാനാണ് മംഗളൂരു പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും പരിശോധനാ ഫലം വരാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിച്ചു. പ്രതിഷേധമുയർന്നതോടെ സ്ത്രീകളെയും പത്ത് മണിയോടെയും പുരുഷന്മാരെയും പന്ത്രണ്ടു മണിയോടെയും പോകാൻ അനുവദിച്ചു.
അതേസമയം, തലപ്പാടി അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്നു മുതൽ കേരളം സൗകര്യമൊരുക്കും. സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർ.ടി.പി.സി.ആർ. മൊബൈൽ ടെസ്റ്റിങ് യൂണിറ്റാകും ഏർപ്പെടുത്തുക.
തലപ്പാടിയിൽ കർണാടക ഒരുക്കിയിരിക്കുന്ന കൊവിഡ് പരിശോധന കേന്ദ്രം ഇന്നലെ അടച്ചുപൂട്ടിയിരുന്നു. ഇതോടെയാണ് പരിശോധന കേന്ദ്രം ആരംഭിക്കാൻ തീരുമാനമെടുത്തതെന്ന് കാസർഗോഡ് കളക്ടർ അറിയിച്ചു.
അതിനിടെ കർണാടക ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇന്നും പ്രതിഷേധം തുടരും. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും.