ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്‌സ് ഉച്ചകോടി ; പ്രമേയം പാസാക്കി


ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്‌സ് ഉച്ചകോടി. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തീരുമാനമെടുത്തു. ഐസിസ്, ജെയ്ഷ്വ മുഹമ്മദ്, താലിബാന്‍, അല്‍ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെയും ഉച്ചകോടിയില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഭീകരതക്കെതിരെ ഉച്ചകോടിയില്‍ പ്രമേയം പാസാക്കി.
അതേസമയം തീവ്രവാദവിഷയങ്ങള്‍ പരാമര്‍ശിക്കാതെയാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയായിരുന്നു മോദിയുടെ പ്രസംഗം.
അംഗ രാജ്യങ്ങള്‍ക്കിടിയില്‍ പരസ്പര സഹകരണം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഊര്‍ജ്ജം ,കാലാവസ്ഥ, ബാങ്കിംഗ്, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജനം,ശുചീകരണം തുടങ്ങിയ മേഖലകള്‍ക്കാണ് ഇന്ത്യ ഇത്തവണ പ്രാധാന്യം നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിന്‍ പുടിനും ഇന്ന് ചര്‍ച്ച നടത്തും.
ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്ക് പുറമേ ഈജിപ്ത്, കെനിയ, മെക്‌സിക്കോ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ അതിഥികളായും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.




Sharing is Caring