ഭാഗ്യം വില്‍ക്കുന്നവര്‍ക്ക് ഇനി യൂണിഫോമിന്റെ തിളക്കം


ഏത് ആള്‍ക്കൂട്ടത്തിനിടിയും ഇനി ഭാഗ്യം വില്‍ക്കുന്നവരെ തിരിച്ചറിയാം. നഗരത്തിരക്കിനിടയില്‍ ലോട്ടറി വില്പന നടത്തുന്നവര്‍ക്കാണ് യൂണിഫോം നിലവില്‍ വന്നത്. ക്ഷേമനിധിയില്‍ അംഗങ്ങളായ സംസ്ഥാനത്തെ മുഴുവന്‍ വില്പനക്കാര്‍ക്കുമാണ് ഈ മാസം ഒന്നു മുതല്‍ യൂണിഫോം നിര്‍ബന്ധമാക്കിയത്. ഷെര്‍വാണി മാതൃകയിലുള്ള മെറൂണ്‍ നിറത്തിലുള്ളതാണ് യൂണിഫോം.


ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് യൂണിഫോം സമ്ബ്രദായം നടപ്പില്‍ വരുത്തിയത്. ബോര്‍ഡ് തന്നെയാണ് ഒരു ജോഡി യൂണിഫോം നല്‍കിയത്. സംസ്ഥാനത്ത് ചുരുങ്ങിയത് നാല് ലക്ഷം ലോട്ടറി തൊഴിലാളികളാണുള്ളതെന്നാണ് കണക്ക്.ഇവരില്‍ ക്ഷേമനിധിയില്‍ മാസം 50 രൂപ വീതം അടക്കുന്നവര്‍ക്കാണ് യൂണിഫോം നല്‍കിയത്. ക്ഷേമനിധി ആനുകൂല്യങ്ങള്‍ അടക്കുന്നതിനു പുറമേ പ്രധാന ഏജന്റിന്റെ സ്ഥാപനത്തിലെ സീല്‍ ലോട്ടറി ടിക്കറ്റിനു പിന്‍വശം പതിച്ചിരിക്കണം.


കൂടാതെ ഒരു ദിവസം വില്‍ക്കുന്ന മുഴുവന്‍ ടിക്കറ്റുകളുടേയും നമ്ബറുകള്‍ ഇവിടുത്തെ രജിസ്റ്റര്‍ ബുക്കില്‍ രേഖപ്പെടുത്തിയിരിക്കണം. ഇവ കൃത്യമായി ചെയ്യുന്നവരാണ് അംഗീകൃത വില്പനക്കാര്‍. ലോട്ടറിയുടെ മറവില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നതിനാല്‍ ഇതിന് തടയിടാന്‍ കൂടിയാണ് യൂണിഫോം സമ്ബ്രദായം നിലവില്‍ വന്നത്. ഭാവിയില്‍ ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് ഈ മേഖലയില്‍ തുടരാനാകില്ലെന്ന സന്ദേശം കൂടിയാണ് പുതിയ പരിഷ്കാരം നല്‍കുന്നത്.



Sharing is Caring