ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍; ശ്രീചക്രാ ഡിസ്റ്റിലറിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി എക്‌സൈസ് കമ്മീഷണര്‍


തിരുവനന്തപുരം: ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ബ്രൂവറി അനുവദിച്ചതില്‍ തെറ്റില്ല. ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കാറില്ലേ എന്നും ഇ.പി.ജയരാജന്‍ ചോദിച്ചു. നായനാരുടെ കാലത്ത് മാത്രമല്ല എ.കെ.ആന്റണിയുടെ കാലത്തും അനുവദിച്ചിട്ടുണ്ട്. അന്നത്തെ എക്‌സൈസ് മന്ത്രി കെ.വി തോമസാണ് അനുമതി കൊടുത്തതെന്നും മന്ത്രി വ്യക്തമാക്കി.


ബ്രൂവറികള്‍ക്കായി അപക്ഷകള്‍ ലഭിച്ചാല്‍ ഇനിയും പരിഗണിക്കും. ചായക്കടയ്ക്ക് അപേക്ഷ ലഭിച്ചാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കാറില്ലെ ? അപേക്ഷ ലഭിച്ചാല്‍ അവര്‍ അത് പരിശോധിച്ച് നടപടിയെടുക്കും. അത് ഓരോ ഭരണസ്ഥാപനങ്ങളും ചെയ്യുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാരിന് മുന്നിലെത്തുന്ന അപേക്ഷകള്‍ പരിഗണിച്ച് അനുമതി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കും. നിലവില്‍ ബ്രൂവറി അനുവദിച്ചതില്‍ അപാകതയില്ല. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം ശ്രീചക്രാ ഡിസ്റ്റിലറിക്ക് എക്‌സൈസ് കമ്മീഷണര്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി വ്യക്തമായി. സംസ്ഥാനത്തിന് സാമ്പത്തിക നേട്ടവും തൊഴില്‍ സാധ്യതയുമുണ്ടെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 2017 നവംബര്‍ 13നാണ് എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ശ്രീചക്ര ഡിസ്റ്റിലറീസിന് അനുമതി നല്‍കിയത്.



Sharing is Caring