യൂറോ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ബെൽജിയം ഫുട്‌ബോൾ കോച്ചും സ്ഥാനമൊഴിഞ്ഞു. മുൻ ദേശീയ താരമായിരുന്ന മാർക്ക് വിൽമോട്ടാണ് ദേശീയ കോച്ച് സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. 2018 ലോകകപ്പ് വരെ 47കാരനായ വിൽമോട്ട്‌സിന് കരാറുണ്ടായിരുന്നു. യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വെയ്ൽസിനെതിരെ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ബെൽജിയം മൂന്ന് ഗോൾ വഴങ്ങി തോൽവി ഏറ്റുവാങ്ങിയത്.
2012 മെയ് 15നാണ് വിൽമോട്ട് ദേശീയ പരിശീലകന്റെ ചുമതലയേറ്റത്. വിൽമോട്ടിന്റെ പരിശീലനത്തിൻ കീഴിൽ ബെൽജിയം ആകെ കളിച്ചത് 50 മത്സരങ്ങളിൽ. ഇതിൽ 32 എണ്ണത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോൾ തോൽവി നേരിട്ടത് 10 എണ്ണത്തിൽ മാത്രം. എട്ടെണ്ണം സമനിലയിൽ. വിൽമോട്ട് പരിശീലകനായശേഷമാണ് ബെൽജിയം ഫിഫ ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതും.