ബൂത്ത് ഏജന്റ് പോലും വോട്ട് ചെയ്തില്ല: രാജസ്ഥാനില്‍ ഞെട്ടിത്തരിച്ച്‌ ബി.ജെ.പി

ജയ്പൂര്‍: അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പില്‍ തോറ്റമ്ബിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്ബ് ബി.ജെ.പിയെ ഞെട്ടിച്ച്‌ മറ്റൊരു കണക്ക് കൂടി പുറത്ത്. രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭാ സീറ്റിലേക്കുമായി നടന്ന തിരഞ്ഞെടുപ്പിന്റെ ബൂത്ത് തിരിച്ചുള്ള വോട്ട് കണക്കാണ് ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ഒരു ബൂത്തില്‍ രണ്ട് വോട്ടുകള്‍ മാത്രം കിട്ടിയപ്പോള്‍ മറ്റൊരു ബൂത്തില്‍ ഒരു വോട്ട് മാത്രമാണ് കിട്ടിയത്. മറ്റൊരു ബൂത്തിലാകട്ടെ സംപൂജ്യനായാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി മടങ്ങിയത്.

എട്ട് നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയ അജ്മീര്‍ ലോക്സഭാ മണ്ഡലത്തില്‍ ഒരിടത്ത് പോലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് മുന്നിലെത്താനായില്ല. നസീറാബാദ് നിയമസഭാ മണ്ഡലത്തിലെ 223ആം ബൂത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് മാത്രം കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് 582 വോട്ടിന് മുന്നിലെത്തി. ഇതിനടുത്ത മറ്റൊരു ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 500 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് കിട്ടിയത് വെറും ഒരു വോട്ട്.

എന്നാല്‍ ദുധു അസംബ്ലി മണ്ഡലത്തിലെ 49ആമത് ബൂത്തിലെ വോട്ട് നില കണ്ടാണ് ബി.ജെ.പി നേതാക്കള്‍ ശരിക്കും ഞെട്ടിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്ക് 337 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും കിട്ടിയില്ല. അതായത് ബി.ജെ.പിയുടെ ബൂത്ത് ഏജന്റ് പോലും സ്വന്തം സ്ഥാനാര്‍ത്ഥിക്ക് കുത്തിയില്ലെന്ന് അര്‍ത്ഥം.

ബൂത്ത് തിരിച്ചുള്ള വോട്ട് നിലയില്‍ നേരിട്ട തിരിച്ചടിക്കൊപ്പം വന്‍ മാര്‍ജിനിലുള്ള തോല്‍വിയും ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ്. 2014ല്‍ 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ രണ്ട് ലക്ഷത്തോളം വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി തോറ്റമ്ബിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *