ബിഹാര്‍ തെരഞ്ഞെടുപ്പിനിടെ ‘ബംഗാള്‍ മിഷന്‍’ ആരംഭിക്കാന്‍ ബി.ജെ.പി

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനായി കരുക്കള്‍ നീക്കി ബി.ജെ.പി. ബിഹാറിന് പിന്നാലെ ബംഗാളാണ് ലക്ഷ്യമെന്ന് ഉന്നത ബി.ജെ.പി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തിയാവും ബംഗാളില്‍ ബി.ജെ.പി നീക്കങ്ങള്‍ക്ക് തുടക്കമിടുക.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് അമിത് ഷാ സജീവമായി ഇടപെട്ടിരുന്നില്ല. എന്നാല്‍, വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷാ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബി.ജെ.പിയുടെ താഴെത്തട്ട് മുതലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയൊരുക്കുകയാണ് സന്ദര്‍ശനത്തിന് പിന്നിലെ ലക്ഷ്യമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹയെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ റോയ്, അനുപം ഹസ്ര തുടങ്ങിയവര്‍ക്ക് പാര്‍ട്ടി പദവികള്‍ നല്‍കുകയും ചെയ്തത് ബംഗാളിലെ ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ നീരസമുണ്ടാക്കിയിരുന്നു. ഒരുകാലത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈയായിരുന്നു മുകുള്‍ റോയ്.

നേതാക്കള്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിച്ച്‌ തെരഞ്ഞെടുപ്പ് പ്രചാരണ വഴിയിലേക്ക് കൊണ്ടുവരികയാണ് ഷായുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ദിന സന്ദര്‍ശനത്തിനിടെ കൊല്‍ക്കത്തയില്‍ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തും.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ബംഗാള്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു.ബി.ജെ.പിക്ക് ബാലികേറാ മലയായ ബംഗാളില്‍ ശക്തമായ മുന്നേറ്റം തന്നെയാണ് ഇക്കുറി പാര്‍ട്ടി ലക്ഷ്യമിടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകളില്‍ വലിയ വര്‍ധനവ് സംസ്ഥാനത്തുണ്ടായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *