ബിജെപിയില്‍ തമ്മിലടി; സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ ‘ഒന്നാം പേരുകാരനെ’ പരസ്യപ്പെടുത്തിയതിനെതിരെ മുരളീധരപക്ഷം


തിരുവനന്തപുരം: ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥിപട്ടികയിലെ ഒന്നാം പേരുകാരനെ’ പരസ്യപ്പെടുത്തിയതിനെ ചൊല്ലി ഗ്രൂപ്പ് പോര്. കഴിഞ്ഞ ദിവസം കോട്ടയത്ത് അഖിലേന്ത്യ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയയോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പേരുകള്‍ പുറത്ത് വന്നിരുന്നു. പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ ഗ്രൂപ്പ് പോര് മുറുകിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയെ ഒന്നാം പേരുകാരനാക്കി നിര്‍ദ്ദേശിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഇതിനെതിരെ മുരളീധര പക്ഷം രംഗത്ത് വന്നിരിക്കുകയാണ്.
പത്തനംതിട്ടയിലേക്ക് കെ സുരേന്ദ്രനെയാണ് മുരളീധരപക്ഷം നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോര്‍കമ്മറ്റി വാര്‍ത്തയിലെ പിശക് ചൂണ്ടിക്കാട്ടി ബിജെപി ഓഫീസില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ ഒന്നാം സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍ പിള്ളയെ പരിഗണിക്കുന്നു എന്ന് വെളിപ്പെടുത്തിയരുന്നു. സാധ്യത പട്ടികയിലെ ഒന്നാം പേരുകാരനെ പരസ്യമാക്കിയത് ശരിയായില്ലെന്നാണ് മുരളീധര പക്ഷത്തിന്‍റെ ആക്ഷേപം.
മണ്ഡലതലത്തില്‍ അഭിപ്രായ രൂപീകരണത്തില്‍ കിട്ടിയ ലിസ്റ്റിലെ പേരുകള്‍ പരിശോധിച്ച്‌ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഏകകണ്ഠമായി കേന്ദ്രകമ്മിറ്റിക്ക് ശുപാര്‍ശ്ശ ചെയ്യുകയായിരുന്നുവെന്നാണ് ബിജെപി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറുപ്പില്‍ വിശദമാക്കുന്നത്. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒന്നാംപേരുകാരനെ നിര്‍ദ്ദേശിക്കപ്പെട്ട കാര്യത്തെ കുറിച്ചുള്ള വാര്‍ത്തയും ശുദ്ധ കളവാണ്. സി.കെ പത്മനാഭന്‍ നടത്തിയ അഭിപ്രായ രൂപീകരണ റിപ്പോര്‍ട്ടിലെ പേരുകളാണ് മുന്‍ഗണനാക്രമത്തില്‍ കേന്ദ്രകമ്മിറ്റിക്ക് ശുപാര്‍ശയായി നല്കിയത് .
മാധ്യമങ്ങളിലൂടെ പുറത്തു വന്ന ഭൂരിപക്ഷം പേരുകളും വാര്‍ത്തകളും വസ്തുതാപരമായി ശരിയല്ല. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ബിജെപി നടത്തിയ അഭിപ്രായ രൂപീകരണ യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്റെ പേര് ഒട്ടേറെ മണ്ഡലങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഇകഴ്ത്തി കാട്ടിക്കൊണ്ട് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. സംസ്ഥാന കമ്മിറ്റി ശുപാര്‍ശചെയ്ത പേരുകളെ കുറിച്ച്‌ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. ഇതിനിടയില്‍ നിര്‍ദ്ദേശിക്കപ്പെട്ട സാധ്യതാ പട്ടികയിലെ ഒന്നാം പേരുകാര്‍ക്ക് ജനസമ്ബര്‍ക്കവും മറ്റ് അനൗപചാരിക പ്രചരണങ്ങളും നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് സംബന്ദിച്ച്‌ അന്തിമ തീരുമാനം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും മുന്‍പ് പ്രചാരണത്തിനു ഇറങ്ങാന്‍ പറഞ്ഞതു തെറ്റാണെന്ന് മുരളീധരപക്ഷം ആരോപിക്കുന്നു. ഒന്നാം പേരുകാരനോട് പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ നിര്‍ദേശിച്ചതു പാര്‍ട്ടി ഭരണഘടന ലംഘനമാണ്. ഇത് സംബന്ധിച്ച്‌ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കാനൊരുങ്ങുകയാണ് മുരളീധര പക്ഷം.




Sharing is Caring