ബിജെപിക്കെതിരെ കോണ്‍ഗ്രസും ആംആദ്മിയും കൈ കോര്‍ക്കുന്നു : സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചു


ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഡല്‍ഹിയില്‍ ആം ആദ്മിയും കോണ്‍ഗ്രസ്സും ഒരുമിച്ചു മത്സരിക്കാനൊരുങ്ങുന്നു.ഇരുപാര്‍ട്ടികളും സഖ്യം സംബന്ധിച്ച ചര്‍ച്ച അണിയറയില്‍ തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മെയ് 24 ന് സഖ്യസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായും കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും അജയ് മാക്കനുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.


എഎപിക്ക് അഞ്ച് സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റും എന്ന രീതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്ന നിര്‍ദേശമാണ് എഎപി മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് പ്രാഥമിക ചര്‍ച്ചാ റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്രസ് മൂന്നു സീറ്റ് ആണ് ആവശ്യപ്പെടുന്നത്. ന്യൂഡല്‍ഹി, ചാന്ദിനി ചൗക്ക്, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ശര്‍മിഷ്ഠ മുഖര്‍ജി, അജയ്മാക്കന്‍, രാജ്കുമാര്‍ ചൗഹാന്‍ എന്നിവര്‍ക്കുള്ളതാണ് ഈ സീറ്റുകളെന്നാണ് വിവരം. സീറ്റുസംബന്ധിച്ച തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.




Sharing is Caring