ബാബരി മസ്ജിദ്: പ്രധാന കേസില്‍ അന്തിമവാദം ഇന്ന് തുടങ്ങും


അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അന്തിമവാദം ഇന്നു തുടങ്ങും. പള്ളി തകര്‍ത്തതിന്റെ 25ാംവാര്‍ഷികം നാളെ ആചരിക്കാനിരിക്കുകയും പള്ളിനിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രിം കോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നു കേസ് പരിഗണനക്കെടുക്കുക.
അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ വിധിയ്‌ക്കെതിരായ ഹരജിയാണ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായി കോടതിയുടെ പരിഗണനയിലുള്ളത്. പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവട്രസ്റ്റുകളായ നിര്‍മോഹി അഖാര, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. അയോധ്യയിലെ 67 ഏക്കര്‍ ഭൂമിയില്‍ 2.7 ഏക്കറിനെ ചൊല്ലിയാണ് തര്‍ക്കം.




Sharing is Caring