ബജറ്റ് സമ്മേളനത്തില്‍ വൈദ്യുതി ഭേദഗതി ബില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം


രാജ്യത്തെ വൈദ്യുതിവിതരണ രംഗത്തു വൻ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബില്‍ വരുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ.വൈദ്യുതി വിതരണ കന്പനികളുടെ (ഡിസ്കോം) നഷ്ടങ്ങള്‍ നികത്താൻ ചെലവ് പ്രതിഫലിപ്പിക്കുന്ന തീരുവ എന്ന ആശയമുള്‍പ്പെട്ടിട്ടുള്ള ബില്ല് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാല്‍ ഖട്ടർ വ്യക്തമാക്കി.


വൈദ്യുതിവിതരണത്തില്‍ മത്സരം കൊണ്ടുവരുന്നതും സാന്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതും പല മേഖലകളിലെയും ക്രോസ് സബ്സിഡികള്‍ ഒഴിവാക്കുന്നതുമായ ബില്ല് സാധാരണക്കാരുടെ വൈദ്യുതിച്ചെലവുകള്‍ കുറയ്ക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.വൈദ്യുതിവിതരണ രംഗത്ത് പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന കുത്തകാവകാശം വൈദ്യുതിവിതരണത്തില്‍ മത്സരം കൊണ്ടുവരുന്നതിലൂടെ ഇല്ലാതാകുമെന്നതാണ് ബില്ലിലൂടെ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം.


ഒരേ വിതരണശൃംഖല ഉപയോഗിച്ചു വിവിധ കന്പനികള്‍ക്ക് ഒരേയിടത്തു പ്രവർത്തിക്കാൻ ബില്ല് അവസരം തുറന്നിടുന്നുണ്ട്. മൊബൈല്‍ സിം കാർഡുകള്‍ മാറുന്നതുപോലെ ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട ഗുണനിലവാരവും വിലയും വിലയിരുത്തി തങ്ങളുടെ വിതരണക്കന്പനികളെ തെരഞ്ഞെടുക്കാൻ കഴിയുമെന്നതാണ് ഇതിലൂടെ ഉണ്ടാകുന്ന മാറ്റം.കേരളം പോലെ കെഎസ്‌ഇബി എന്ന ഏക വൈദ്യുതി വിതരണക്കന്പനി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഓപ്ഷനുകള്‍ നല്‍കുന്നതാണ് പുതിയ മാറ്റം. എന്നാല്‍ മത്സരാധിഷ്ഠിത വിപണി പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ പിൻവാതില്‍ സ്വകാര്യവത്കരണം നടപ്പിലാക്കാനുള്ളതാണ് കേന്ദ്രത്തിന്റെ നീക്കമെന്നും ഇതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുമെന്നും വിമർശിക്കുന്നവരുണ്ട്.

വികസിതരാജ്യങ്ങളേക്കാള്‍ വ്യവസായ വൈദ്യുതി തീരുവ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ക്രോസ് സബ്സിഡികള്‍ ക്രമേണ ഇല്ലാതാക്കാൻ കേന്ദ്രം ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഉത്പാദന വ്യവസായങ്ങളെയും റെയില്‍വേയെയും മെട്രോ റെയിലിനെയും അഞ്ചു വർഷത്തിനകം ക്രോസ് സബ്സിഡികള്‍ നല്‍കുന്നതില്‍നിന്ന് കേന്ദ്രം ഒഴിവാക്കും.സാധാരണക്കാർക്കും കർഷകർക്കുമുള്‍പ്പെടെ സബ്സിഡികള്‍ കുറഞ്ഞ ചെലവില്‍ നല്‍കാനുദ്ദേശിച്ച്‌ സാമൂഹികസമത്വം ഉറപ്പാക്കുന്നതിനായാണ് വ്യവസായങ്ങള്‍ക്കു ക്രോസ് സബ്സിഡികള്‍ ചുമത്തുന്നതെങ്കിലും ഒളിഞ്ഞിരിക്കുന്ന ക്രോസ് സബ്സിഡികള്‍ ഒഴിവാക്കി കർഷകർക്കും സാധാരണക്കാരുമുള്‍പ്പെടെയുള്ളവർക്ക് സംസ്ഥാനങ്ങള്‍ അനുവദിക്കുന്ന സബ്സിഡി തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

സബ്സിഡികളുടെ ഭാരം പൂർണമായും സംസ്ഥാനങ്ങളുടെ മേല്‍ ചുമത്തുന്നതാണ് ബില്ലിലെ ഈ വ്യവസ്ഥയെന്ന് പക്ഷേ വിമർശനമുണ്ട്.വൈദ്യുതി വിതരണ കന്പനിക്കാരുടെ നഷ്ടങ്ങള്‍ നികത്താൻ ചെലവ് പ്രതിഫലിപ്പിക്കുന്ന തീരുവ എന്ന ആശയവും ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി തീരുവകള്‍ പ്രഖ്യാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളിലെ വൈദ്യുതി നിയന്ത്രണ കമ്മീഷനുകള്‍ക്ക് സാന്പത്തികവർഷം തുടങ്ങുന്നതിനുമുന്പ് സ്വമേധയാ തീരുവ നിർണയിക്കാൻ നിയമം അധികാരം നല്‍കുന്നുണ്ട്.പുതിയ തീരുവ അടുത്ത സാന്പത്തികവർഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതിനാല്‍ വിതരണരംഗത്ത് ഓരോ വർഷങ്ങളിലുമുണ്ടാകുന്ന വലിയ നഷ്ടങ്ങള്‍ ഇല്ലാതാക്കാൻ കഴിയുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.



Sharing is Caring