വിലത്തകർച്ചയിൽ റബർ മേഖലക്ക് ആശ്വാസമായി സംസ്ഥാന ബജറ്റ് എന്ന് പറയുമ്പോഴും 170 രൂപ അടിസ്ഥാന വില അപര്യാപ്തമെന്നാണ് കർഷകർ പറയുന്നത്. രാഷ്ട്രീയ വിജയമെന്നാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ നാലര വർഷം റബ്ബർ മേഖലയുടെ പ്രതിസന്ധി വിലയിരുത്തിയ എൽ.ഡി.എഫ് സർക്കാർ അടിസ്ഥാന വില 170 രൂപ തറവിലയായി വർധിച്ചെങ്കിലും ചെറുകിട റബ്ബർ കർഷകർക്ക് ഉല്പാദന ചെലവ് കൂട്ടി മുട്ടിക്കാൻ കഴിയില്ലെന്ന് അവർ തന്നെ പറയുന്നു.
146 രൂപയാണ് ഒരു കിലോ റബ്ബറിന്റെ വിപണി വില. താങ്ങ് വില 170 ആക്കിയതോടെ 24 രൂപ ഒരുകിലോയിൽ കർഷന് ലഭ്യമാകും. എന്നാൽ റബ്ബർ ബോർഡ് കണക്ക് അനുസരിച് ഒരുകിലോ റബ്ബറിന് 192 രൂപ ഉല്പാദന ചിലവ് വരുമെന്നാണ് കണക്ക്. സർക്കാർ നിശ്ചയിച്ച അടിസ്ഥാന വിലയുടെ 30 കോടി രൂപ കുടിശിക റബ്ബർ കര്‍ഷകന് നല്‍കാൻ ഒന്നര വർഷമായി സർക്കാരിന് കഴിഞ്ഞില്ലെന്നും കർഷകർ പറയുന്നു. കേരളാ കോണ്‍ഗ്രസിന്‍റെ എല്‍.ഡി.എഫ് പ്രവേശനത്തിന് ശേഷം നടന്ന ബജറ്റിൽ റബറിന് താങ്ങ് വില വർധിപ്പിച്ചത് കേരള കോൺഗ്രസ് ജോസ് വിഭാഗം സ്വാഗതം ചെയ്തു. എന്നാൽ, ഒരുകിലോ റബ്ബറിന് കെ.എം മാണി ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ ബഡ്ജറ്റിൽ നിശ്ചയിച്ച 150 രൂപ വിലസ്ഥിരത കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 20 രൂപ മാത്രം വർധിപ്പിച്ചതിനെ സ്വാഗതം ചെയ്ത ജോസ് വിഭാഗത്തെ പരിഹസിക്കുകയാണ് യു.ഡി.എഫ് നേതൃത്വം.