ഫോണ്‍ സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് ഭീഷണി; യുവതിയെ പീഡിപ്പിച്ച മൂന്നുപേര്‍ പിടിയില്‍


ഫോണ്‍ സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച മൂന്നു പേര്‍ പിടിയില്‍. മണത്തല കറുത്താക്ക ഷാനവാസ് എന്ന മുഹമ്മദ് റാഫി (28), പുതുപൊന്നാനി മമ്പുറം റോഡ് വടക്കേപ്പുറത്ത് ഷിഹാബുദ്ദീന്‍ !(31), പുതുപൊന്നാനി അക്കരയില്‍ അഷ്ഖര്‍ (28) എന്നിവരാണ് അറസ്റ്റിലായത്.


മണത്തല സ്വദേശിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അംഗപരിമിതയായ ഇവരുടെ അറിവില്ലായ്മ ചൂഷണം ചെയ്തായിരുന്നു പീഡനം. യുവതി കടുത്ത മാനസികപിരിമുറുക്കത്തെ തുടര്‍ന്ന് വിവരം വീട്ടുകാരെ അറിയിച്ചതാണ് സംഭവം പുറത്തറിയാനും പോലീസില്‍ പരാതി നല്‍കാനും ഇടയാക്കിയത്.
യുവതിയുമായി സൗഹൃദം നടിച്ച് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പ്രതികള്‍ ഫോണില്‍ സംസാരിച്ചിരുന്നു.
തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഫോണ്‍സംഭാഷണം ഭര്‍ത്താവിനെയും വീട്ടുകാരെയും അറിയിച്ച് കുടുംബജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ പീഡനത്തിനിരയാക്കിയത്. യുവതിയില്‍നിന്ന് കൈപ്പറ്റിയ സ്വര്‍ണവും പണവും തിരിച്ചുകൊടുക്കാനും പ്രതികള്‍ തയ്യാറായില്ല.


മുഹമ്മദ് റാഫി പാവറട്ടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കളവുകേസിലെ പ്രതിയാണ്. മറ്റു രണ്ടു പ്രതികള്‍ക്കും ഇയാളുമായി ബന്ധമില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. യുവതി വിറ്റ മൊബൈല്‍ഫോണില്‍ നിന്നാണ് മുഹമ്മദ് റാഫിക്ക് അവരുടെ മൊബൈല്‍ നമ്പര്‍ കിട്ടിയത്. മൊബൈലില്‍നിന്ന് സിം കാര്‍ഡ് മാറ്റിയിരുന്നെങ്കിലും ഫോണിലെ നമ്പരുകള്‍ നീക്കം ചെയ്തിരുന്നില്ല. പൊന്നാനി സ്വദേശികളായ പ്രതികള്‍ അഷ്ഖറും ഷിഹാബുദ്ദീനും കൂട്ടുകാരാണ്. ഒരിക്കല്‍ ആശുപത്രിയില്‍ ബന്ധുവുമായി എത്തിയ യുവതിയുടെ ഫോണ്‍നമ്പര്‍ ഇവരില്‍ ഒരാള്‍ക്ക് യാദൃച്ഛികമായി ലഭിക്കുകയും ഇയാള്‍ നമ്പര്‍ കൂട്ടുകാരന് നല്‍കുകയുമായിരുന്നു. യുവതിക്ക് കാര്യമായ വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാതിരുന്നത് പ്രതികള്‍ ചൂഷണം ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചാവക്കാട് എസ്.ഐ. എം.കെ. രമേഷ്, എസ്.ഐ. കെ.വി. മാധവന്‍, എ.എസ്.ഐ. അനില്‍ മാത്യു, സീനിയര്‍ സി.പി.ഒ.മാരായ വര്‍ഗ്ഗീസ്, എ.കെ. അസീസ്, സി.പി.ഒ. ലോഫിരാജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.



Sharing is Caring