ദില്ലി: കര്‍ണ്ണാടകത്തില്‍ പ്രോടെം സ്‌പീക്കറായി ബി.എസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍ കെജി ബൊപ്പയ്യയെ നിയമിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി അല്‍പ്പ സമയത്തിനകം സുപ്രീം കോടതി പരിഗണിക്കുന്നു. കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിനായി കപില്‍ സിബലും അഭിഷേക് സിംഗ്വിയും കോടതിയില്‍ എത്തിക്കഴിഞ്ഞു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോതഗിയും
പക്ഷപതാം കാട്ടിയതിന് സുപ്രീം കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന ബോപ്പയ്യയുടെ നിയമനം, വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏറ്റവും മുതിര്‍ന്ന എംഎല്‍എയെ പ്രോടെം സ്‌പീക്കറായി നിയമിക്കണം എന്ന വ്യക്തമായ നിര്‍ദ്ദേശം സുപ്രീംകോടതി ഉത്തരവില്‍ ഇല്ലാത്ത പഴുത് ഉപയോഗിച്ചാണ് മൂന്നു തവണ എംഎല്‍എ ആയ മുന്‍ നിയമസഭാ സ്‌പീക്കര്‍ കെജി ബോപ്പയ്യയെ ഗവര്‍ണ്ണര്‍ നിയമിച്ചത്. 2010ല്‍ യെദ്യൂരപ്പയ്‌ക്കെതിരെ ബിജെപിയില്‍ കലാപം ഉയര്‍ന്നപ്പോള്‍ 16 എംഎല്‍എമാരെ അയോഗ്യനാക്കിയ വ്യക്തിയാണ് അന്ന് സ്‌പീക്കറായിരുന്ന കെജി ബൊപ്പയ്യ. സുപ്രീം കോടതി തികഞ്ഞ പക്ഷപാതം എന്നാണ് ആ നടപടിയെ വിശേശിപ്പിച്ചത്.
ഇതേ വ്യക്തിയെ നിയമിച്ചത് വിശ്വാസവോട്ടെടുപ്പ് അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി നല്കാനെത്തിയ അഭിഭാഷകരെ തടഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വാക്കേറ്റത്തിനിടയാക്കി. ഏറ്റവും മുതിര്‍ന്ന അംഗമായ കോണ്‍ഗ്രസ് എംഎല്‍എ ആര്‍.വി ദേശ്പാണ്ഡയെ പ്രോടെം സ്‌പീക്കറാക്കണം, വിശ്വാസവോട്ടെടുപ്പും സത്യപ്രതിജ്ഞയും ഒഴികെയുള്ള നടപടികള്‍ പാടില്ല, എല്ലാ നീക്കവും വീഡിയോ റെക്കോര്‍ഡ് ചെയ്ത് കോടതിക്ക് നല്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഹര്‍ജിയിലുണ്ട്. ഹര്‍ജി രജിസ്ട്രാര്‍ രാത്രി എട്ടു മണിക്ക് ചീഫ് ജസ്റ്റിസിനയച്ചു. തുടര്‍ന്ന് ജസ്റ്റിസ് എകെ സിക്രിയുടെ ബഞ്ച് തന്നെ ഇത് കേള്‍ക്കാന്‍ തീരുമാനമായി
വേനലവധിക്ക് കോടതി അടച്ചെങ്കിലും കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് സുപ്രീം കോടതി തീരുമാനം. കെ.ജി ബോപ്പയ്യയെ മാറ്റാന്‍ കോടതി തീരുമാനിച്ചാല്‍ പുതിയ പ്രോടെം സ്‌പീക്കറുടെ സത്യപ്രതിജ്ഞ നടക്കണം. അങ്ങനെയെങ്കില്‍ നിയമസഭയിലെ നടപടികളും വൈകും.