പ്രശസ്ത കവിയും എഴുത്തുകാരനുമായ കിളിമാനൂര്‍ മധു അന്തരിച്ചു


തിരുവനന്തപുരം: പ്രശസ്ത കവിയും എഴുത്തുകാരനുമായ കിളിമാനൂര്‍ മധു(67)അന്തരിച്ചു. തിരുവനന്തപുരം കരമനയിലായിരുന്നു താമസം.1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവി സമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.


യാത്രയും ഞാനും പ്രണയത്തിലെപ്പോഴും(യാത്രാക്കുറിപ്പുകള്‍), സമയതീരങ്ങളില്‍, മണല്‍ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്റെ പേര്, കുതിര മാളിക എന്നീ കവിതാസമാഹാരങ്ങളും റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തി. കേരളത്തിലെ പ്രമുഖ 78 നാടന്‍ കലാരൂപങ്ങള്‍ 15 സി ഡികളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിര്‍മിച്ചിട്ടുണ്ട്.


പൊതുദര്‍ശനം ഇന്ന് തിരുവനന്തപുരം പട്ടത്തെ ജോസഫ് മുണ്ടശേരി ഹാളില്‍ പകല്‍ 2.30 വരെ
നടക്കും. വൈകീട്ട് 5.30ന് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.



Sharing is Caring