പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും


കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.


ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്ന് വിമാനത്താവള കമ്പനി അറിയിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്നുളള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും.


ഇടുക്കി – ചെറുതോണി അണക്കെട്ട് തുറന്നതും കനത്ത മഴ തുടര്‍ന്നതും മൂലം വെള്ളം കയറിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചത്. വെള്ളം കയറിയതോടെ ആദ്യം 18 വരെയും പിന്നീട് 26 വരെയും വിമാനത്താവളം അടച്ചു. എയര്‍ലൈനുകള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍ ഉള്‍പ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജീവനക്കാരില്‍ 90 ശതമാനവും പ്രളയക്കെടുതികള്‍ നേരിട്ടതും തിരിച്ചടിയായി. ഇതേത്തുടര്‍ന്നാണ് വിമാനത്താവളം തുറക്കുന്നതു നീട്ടിയത്.



Sharing is Caring